ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ പുരോഗമിക്കുന്നതിനിടെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അനില്‍ ചൗഹാനുമായും മൂന്ന് സൈനിക മേധാവികളുമായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചര്‍ച്ച നടത്തി. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതില്‍ ഇന്ത്യന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും എല്ലാ ദുഷ്ട പദ്ധതികള്‍ക്കും ശക്തമായി മറുപടി നല്‍കുമെന്നും സൈനിക വൃത്തങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ജമ്മു, പത്താന്‍കോട്ട്, ഉദംപൂര്‍ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള പാകിസ്ഥാന്‌റെ ആക്രമണശ്രമങ്ങളെ പരാജയപ്പെടുത്തിയതായും നിയന്ത്രണ രേഖയിലെ നിരവധി പാകിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ നശിപ്പിച്ചതായും യോഗത്തില്‍ അറിയിച്ചു. ഡ്രോണ്‍ ആക്രമണങ്ങള്‍ ഫലപ്രദമായി ചെറുക്കാന്‍ കഴിഞ്ഞു. വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്ക് സൈന്യം ‘ഉചിതമായ മറുപടി’ നല്‍കിയതായും മന്ത്രിയെ അറിയിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതുമുതല്‍ പാകിസ്ഥാന്‍ പ്രകോപനമില്ലാതെ വെടിവയ്‌പ്പ് നടത്തിവരികയാണ്. ഇതേത്തുടര്‍ന്നാണ് പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഒമ്പത് സ്ഥലങ്ങളില്‍ 25 മിനിറ്റിനുള്ളില്‍ ഇന്ത്യ 24 മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയത്. അതിന്‌റെ തുടര്‍ പ്രതിരോധ പ്രതികരണങ്ങളിലാണ് സൈന്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: