തിരുവനന്തപുരം: പ്രകൃതിയെന്ന ലഹരിയെ ചിത്രങ്ങളിലാവാഹിച്ച ഛായാഗ്രാഹകന്‍ ബിജുവിന്റെ വാക്കുകള്‍ സമകാലികമാണ്.
മദ്യവും മറ്റു ലഹരി ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിലൂടെ വഴി തെറ്റുന്ന യുവാക്കളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ചിത്രപ്രദര്‍ശനം പോലുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് ബിജു പറയുന്നു. പ്രകൃതിയെ സ്‌നേഹിക്കുന്നതിലൂടെ യുവാക്കളില്‍ മാറ്റമുണ്ടാക്കാനാകും. യാത്രകളിലൂടെ ജീവിതത്തെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയും. യാത്ര ചെയ്യാത്ത മനുഷ്യര്‍ കെട്ടിക്കിടക്കുന്ന പുഴ പോലെയാണ്. പിടികൊടുക്കാതെ ഒഴുകുക എന്നതാണ് പുഴയുടെ വെല്ലുവിളി, ബിജു പറഞ്ഞു.
കുട്ടികളില്‍ പ്രകൃതിസ്‌നേഹം പകരേണ്ടത് വീടുകളില്‍ നിന്നാണ്. ഒരു മനുഷ്യന്റെ യഥാര്‍ത്ഥ സ്വഭാവം, സംസ്‌കാരം മനസിലാക്കാന്‍ മറ്റുള്ളവരോട് പെരുമാറുന്നത് മാത്രമല്ല, പ്രകൃതിയോടും പക്ഷിമൃഗാദി കളോടും പെരുമാറുന്നതും ശ്രദ്ധിക്കണം.
കാണാനും പകര്‍ത്താനുമുള്ള പ്രചോദനം ബിജുവില്‍ നാമ്പിട്ടതു വീടിന്റെ ചുറ്റുവട്ടത്തെ കാഴ്ചകളില്‍ നിന്നാണ്. വീടിനു മുന്നിലെ നെല്‍പ്പാടങ്ങള്‍, ചിത്രശലഭങ്ങള്‍… പ്രണയം തോന്നിയതെല്ലാം ക്യാമറയില്‍ പകര്‍ത്തി. മഴക്കാലമായാല്‍ കൃത്യമായി വീടിന് പരിസരത്തെത്തുന്ന, വലുപ്പത്തില്‍ ഒന്നും രണ്ടും സ്ഥാനമുള്ള ഗരുഡശലഭവും കൃഷ്ണശലഭവും മനോഹര ചിത്രങ്ങളാകും. കഴിഞ്ഞ മഴക്കാലം ചിത്രശലഭങ്ങളുടെ വസന്തമായിരുന്നു. പല സ്ഥലങ്ങളില്‍ നിന്ന് കിട്ടിയ ഇരുപതില്‍പരം ചിത്ര ശലഭങ്ങളും ബ്ലൂ ടൈഗര്‍ നിശാശലഭവും ഏറ്റവും ചെറിയ കിളിയെ പോലെ തോന്നിക്കുന്ന ഹമ്മിങ് ബേര്‍ഡ് നിശാ ശലഭവും വളരെ ചെറിയ ചില ചിത്രശലഭങ്ങളുമുണ്ട് ബിജുവിന്റെ പക്കല്‍.
പ്രകൃതിയുമായി ഇടപഴകുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് ബിജുവിന് അഭിപ്രായമുണ്ട്. പൂക്കളുടെയും പക്ഷികളുടെയും ശബ്ദവും കാഴ്ചയും ശാന്തത നല്കും. പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് വ്യത്യസ്ത ജീവിതരീതികളെ മനസിലാക്കാന്‍ സഹായിക്കും. യാത്രകള്‍ ചിന്തകളെയും കാഴ്‌ച്ചപ്പാടുകളെയും കൂടുതല്‍ വിശാലമാക്കും.
കുട്ടികളെ പ്രകൃതിയുമായി അടുത്തിടപഴകാന്‍ പ്രോത്സാഹിപ്പിക്കണം. പൂന്തോട്ടം നിര്‍മ്മിക്കാനും ചെടികള്‍ നടാനും പഠിപ്പിക്കണം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കിയാല്‍ ലഹരിക്കെണികളില്‍ നിന്നും അകന്നു നില്‍ക്കാനാകുമെന്നും ബിജു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: