കൊച്ചി: പുലിപ്പല്ല് കൈവശം വെച്ച സംഭവത്തില്‍ റാപ്പര്‍ വേടനെ പൊലീസ് വനം വകുപ്പിന് കൈമാറി ഇന്ന് വനം വകുപ്പിന്റെ കസ്റ്റഡിയില്‍ കോടനാട്ടെ ഓഫീസില്‍ വേടനെ പാര്‍പ്പിക്കും.
വേടനെ തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് സ്റ്റേഷനില്‍ നിന്നും കോടനാട്ടേക്ക് കൊണ്ടുപോയി. തന്നെ ആരും കുടുക്കിയതല്ലെന്നും കേസുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.
കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ വേടനെ പൊലീസ് ജാമ്യത്തില്‍ വിട്ടു. എന്നാല്‍ വീട്ടില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയ കേസില്‍ തത്കാലം കേസെടുക്കില്ല. ഇക്കാര്യത്തില്‍ കേസെടുക്കണോ എന്ന കാര്യത്തില്‍ പൊലീസിന് ആശയക്കുഴപ്പമുണ്ട്. വേടന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ആയുധങ്ങളുടെ വിശദാംശങ്ങള്‍ അടക്കം ചേര്‍ത്ത് ചൊവ്വാഴ്ച കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കും.അതേസമയം,ജാമ്യം ലഭിക്കുന്നതും അല്ലാത്തതുമായ വകുപ്പുകള്‍ വേടനെതിരെ ചുമത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മാലയില്‍ പുലിപ്പല്ല് ഉപയോഗിച്ച സംഭവത്തിലാണ് വേടനെ വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വേടനെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും.
വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റില്‍ രാലിലെ പരിശോധന നടത്തിയ പൊലീസ് ആറ് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. റാപ്പര്‍ ടീമംഗങ്ങള്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന ഫ്ലാറ്റാണിത്. വേടനടക്കം ഒന്‍പത് പേര് ഇന്നലെ രാത്രിയിലെ പരിപാടിക്ക് ശേഷം ഫ്ലാറ്റില്‍ മടങ്ങിയെത്തിയതായിരുന്നു. ഒന്‍പത് പേരെയും കസ്റ്റഡിയിലെടുത്ത പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ പിന്നീട് വേടന്റെ പുലിപ്പല്ല് മാലയും ഫ്ലാറ്റില്‍ നിന്ന് കണ്ടെത്തിയ ആയുധങ്ങളും സംബന്ധിച്ച് പൊലീസ് ചോദ്യങ്ങളുന്നയിച്ചു. എല്ലാം ആരാധകര്‍ നല്കിയ സമ്മാനമെന്നായിരുന്നു മറുപടി. പുലിപ്പല്ല് മാല തമിഴ്നാട്ടില്‍ നിന്നുള്ള ആരാധകനാണ് നല്‍കിയതെന്നും ഇദ്ദേഹത്തിന് മലേഷ്യയില്‍ നിന്നുള്ള പ്രവാസിയാണ് പുലിപ്പല്ല് നല്‍കിയതെന്നുമാണ് വിവരം. പുലിയുടെ പല്ല് കൈവശം വെക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: