തൃശൂര്‍: തന്റെ വീടിന് മുന്നില്‍ ഉണ്ടായ ബോംബ് സ്‌ഫോടനം പൊലീസ് മാലപ്പടക്കമാക്കി മാറ്റിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍. അയല്‍വാസികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊട്ടിത്തെറിയുടെ വിവരം പൊലീസിനെ അറിയിച്ചത്.
പൊലീസിന്റെ ഭാഗത്തുനിന്ന് വിഷയത്തില്‍ ഗൂഢാലോചന നടന്നുവെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.
ബോംബ് പൊട്ടിയെന്ന് കാട്ടി താന്‍ കേസ് കൊടുത്തിട്ടുണ്ട്. കേസ് അവസാനിപ്പിച്ചതായി പൊലീസ് നോട്ടീസ് നല്‍കുകയോ തന്നെ അറിയിക്കുകയോ ചെയ്തിട്ടില്ല. തൃശൂര്‍ എസിപി കേസ് അന്വേഷിച്ചാല്‍ മാലപ്പടക്കം പോലും ആവില്ല.എസിപിക്ക് തന്നോട് കാലങ്ങളായി ‘പ്രത്യേക സ്‌നേഹമുണ്ടെന്നും’ ശോഭാ സുരേന്ദ്രന്‍ പരിഹസിച്ചു.
പൊട്ടിയത് മാലപ്പടക്കമല്ല. തന്നെ അപായപ്പെടുത്താന്‍ സംഘം ബൈക്കില്‍ എത്തിയത് തന്നെയാണ്. വര്‍ഷങ്ങളായി ആഘോഷങ്ങളില്‍ ഒരു പടക്കം പോലും തന്റെ വീടിന് മുന്‍പില്‍ പൊട്ടിയിട്ടില്ല. മാലപ്പടക്കം ആയിരുന്നെങ്കില്‍ അപ്പുറത്തുള്ള ആലിന് സമീപംപൊട്ടിക്കാമായിരുന്നുവെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് പറഞ്ഞത്.ഈസ്റ്ററിന് വാങ്ങിയ പടക്കം നാട്ടുകാരായ മൂന്നു യുവാക്കള്‍ ശോഭാ സുരേന്ദ്രന്റെ വീടിന് മുമ്പില്‍ പൊട്ടിച്ചതാണെന്നാണ് പൊലീസ് ഭാഷ്യം. അലക്ഷ്യമായി പടക്കം പൊട്ടിച്ചതിന് മാത്രം കേസെടുത്ത് യുവാക്കളെ വിട്ടയക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: