ബെംഗളൂരു: കോണ്‍ഗ്രസ് നേതാവും കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയുമായി ഡി.കെ.ശിവകുമാര്‍ ക്ഷേത്രങ്ങളില്‍ നിന്നും ക്ഷേത്രങ്ങളിലേക്കുള്ള നെട്ടോട്ടത്തിലാണ്. ശ്രീ മാലെ മഹാദേശ്വര ക്ഷേത്രത്തിലായിരുന്നു ഡി.കെ. ശിവകുമാറിന്റെ സന്ദര്‍ശനം.
കുറച്ചുകാലമായി ക്ഷേത്രങ്ങളില്‍ നിന്നും ക്ഷേത്രങ്ങളിലേക്കുള്ള നെട്ടോട്ടത്തിലാണ് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഹിന്ദുവിരുദ്ധ കാമ്പയിന്റെ ഫലത്തില്‍ മുസ്ലിം വോട്ടുകള്‍ സമാഹരിച്ച് അധികാരത്തിലേറിയ കോണ്‍ഗ്രസിന്റെ ഈ നേതാവിന്റെ മതേതരത്വത്തിന് എന്തുപറ്റി എന്ന ചോദ്യമാണ് കോണ്‍ഗ്രസിനുള്ളില്‍ ഉയരുന്നത്. ഈയിടെ അദ്ദേഹം ധര്‍മ്മശാലയും ശ്രീ മാലെ മഹാദേശ്വര ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു. വിവാദമായ കുംഭമേളയിലെ മുങ്ങിക്കുളിയും സദ്ഗുരു ആശ്രമത്തില്‍ അമിത് ഷായ്‌ക്കൊപ്പമുള്ള ചടങ്ങും കഴിഞ്ഞ ശേഷമാണ് ഡികെയുടെ പുതിയ സന്ദര്‍ശനങ്ങള്‍.
ഹൂളിവാഹന മഹാദേശ്വര വെള്ളിത്തേര് ഘോഷയാത്രയ്‌ക്കിടെയാണ് ദണ്ഡുകോല സേവയുടെ ഭാഗമായി അദ്ദേഹം ക്ഷേത്രദര്‍ശനം നടത്തിയത്. സുട്ടൂര്‍ മഠത്തിലെ ചില സ്വാമിമാരുമായും കൂടിക്കാഴ്ച നടത്തി. നേരത്തെ കുംഭമേളയില്‍ മകള്‍ക്കൊപ്പം പങ്കെടുത്തതും വിവാദമായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെ കുംഭമേളയ്‌ക്കെതിരെ ആഞ്ഞടിക്കുമ്പോഴായിരുന്നു ശിവകുമാറും മകളും മഹാകുംഭമേളയെ വാഴ്‌ത്തിക്കൊണ്ട് പ്രതികരിച്ചത്.
പിന്നീട് ശിവരാത്രിയ്‌ക്ക് കടുത്ത ഹിന്ദു നിലപാടുള്ള, സ്റ്റാലിന്‍ സര്‍ക്കാരിന് കീഴ് വഴങ്ങാതെ നിലകൊള്ളുന്ന സദ്ഗുരുവിന്റെ ആശ്രമത്തില്‍ നടന്ന ആഘോഷങ്ങളില്‍ അമിത് ഷായ്‌ക്കൊപ്പം പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത് കോണ്‍ഗ്രസിനുള്ളില്‍ വലിയ അസ്വാരസ്യം സൃഷ്ടിച്ചിരുന്നു. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസില്‍ നിന്നുള്ള സഹകരണമന്ത്രി രാജണ്ണ അന്ന് ശിവകുമാറിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ന്യൂനപക്ഷപ്രീണനത്തിലൂടെ അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന സിദ്ധരാമയ്യയ്‌ക്കെതിരായ ശിവകുമാറിന്റെ നിലപാടിനെക്കുറിച്ച് പലവിധ അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. “ഹിന്ദുവായി ജനിച്ച ഞാന്‍ ഹിന്ദുവായി മരിയ്‌ക്കും.”- ഇതായിരുന്നു വിവാദങ്ങളോടുള്ള ശിവകുമാറിന്റെ പ്രതികരണം.
കഴിഞ്ഞ ആഴ്ച ധര്‍മ്മസ്ഥലയില്‍ മഞ്ജുനാഥ ഭഗവാനെ വണങ്ങിയിരുന്നു. കൂടുതലായി ഹിന്ദുക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് നല്ല കാര്യമാണെന്നായിരുന്നു ബിജെപിയുടെ ഉഡുപ്പി എംഎല്‍എ യശ്പാല്‍ സുവര്‍ണ്ണയും ഉഡുപ്പി ചിക് മഗളൂര്‍ എംപി കോട്ട ശ്രീനിവാസ പൂജാരിയും പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: