ന്യൂദല്‍ഹി: തമിഴ്നാട് ഗവര്‍ണറുമായി ബന്ധപ്പെട്ട കേസിലെ സുപ്രീംകോടതി വിധി ബില്ലുകളില്‍ തീരുമാനം വൈകുന്നതിനെതിരെ കേരളം നല്‍കിയ ഹര്‍ജിക്ക് ബാധകമാണോ എന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി. മെയ് 6ന് ഇതുസംബന്ധിച്ച വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നതില്‍ കാലതാമസം വരുത്തുന്നതിനെതിരെ 2023ല്‍ കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഇന്നലെ കോടതി. തമിഴ്നാട് കേസില്‍ സുപ്രീംകോടതി സമയപരിധി പുറപ്പെടുവിച്ചതിനാല്‍ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് കേരളം കോടതിയില്‍ അറിയിച്ചു. എന്നാല്‍ തമിഴ്നാട് ഗവര്‍ണറുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി കേരളത്തിലെ ഹര്‍ജിയില്‍ നിന്ന് വ്യത്യസ്തമാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
തമിഴ്നാട് ഗവര്‍ണര്‍ കേസിലെ വിധി കേരളത്തിന്റെ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് സംസ്ഥാനസര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ കേസിലെ വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ ഹര്‍ജി തീര്‍പ്പാക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവര്‍ രണ്ട് കേസും രണ്ടാണെന്നും വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഈ വ്യത്യസ്തത തെളിയിക്കുന്നതിനുള്ള കുറിപ്പ് നല്‍കാന്‍ സമയം വേണമെന്നും ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു. തുടര്‍ന്നാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: