തിരുവനന്തപുരം: പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ ഇനിയില്ല. ഇത് മാനവരാശിക്ക് നികത്താനാകാത്ത നഷ്ടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അതിരുകളില്ലാത്ത മനുഷ്യസ്നേഹത്തിന്റെയും വിനയത്തിന്റെയും മൂർത്തീഭാവമായിരുന്നു കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയെന്ന് അദ്ദേഹം അനുശോചിച്ചു. ഇന്ത്യയോടും, ഇവിടുത്തെ ജനങ്ങളോടും അഗാധമായ സ്നേഹം അദ്ദേഹം കരുതിയിരുന്നു. തന്റെ അകമഴിഞ്ഞ പിന്തുണയിലൂടെ അദ്ദേഹം ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തെ ശാക്തീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി, അദ്ദേഹം വളരെയടുത്ത വ്യക്തിബന്ധം സൂക്ഷിച്ചിരുന്നു. ആഗോള ഐക്യവുമായി ബന്ധപ്പെട്ട യോജിച്ച നിലപാടുകളും കാഴ്ചപ്പാടുകളും അവരുടെ കൂടിക്കാഴ്ചകളെ അടയാളപ്പെടുത്തി. ഏതാനും മാസങ്ങൾക്ക് മുമ്പ് വത്തിക്കാനിൽ വെച്ച് അദ്ദേഹത്തെ കാണാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. സ്നേഹവും കരുതലും പ്രസരിപ്പിക്കുന്ന ഊഷ്മള സാന്നിധ്യമായിരുന്നു അദ്ദേഹത്തിൻ്റേത്.
ലോകത്തിന് ഒരു ആത്മീയ വഴികാട്ടിയെയാണ് നഷ്ടപ്പെട്ടത്. അഗാധമായ ദുഃഖത്തിന്റെ ഈ വേളയിൽ, ക്രൈസ്തവ സമൂഹത്തിന് എന്റെ പ്രാർത്ഥനകളും ഹൃദയംഗമമായ അനുശോചനങ്ങളും അർപ്പിക്കുന്നു.
















