മുംബൈ: 2024-25 സീസണിലേക്കുള്ള താരങ്ങളുടെ വാര്‍ഷിക കരാര്‍ പുതുക്കി ബിസിസിഐ. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ എ+ ഗ്രേഡ് കരാറുകൾ നിലനിർത്തി. കഴിഞ്ഞ സീസണില്‍ ബിസിസിഐ കരാറിന് പുറത്തായിരുന്ന ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും കരാറിലേക്ക് തിരിച്ചെത്തി. ഇത്തവണയും സി ഗ്രേഡിലാണ് സഞ്ജു സാംസണിന് സ്ഥാനം. ടി20യില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമാണ് സഞ്ജു.
ശ്രേയസ് അയ്യരും ഇഷാനും അവസാന ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ സജീവമായിരുന്നു. ഇഷാന്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയിട്ടില്ല. എന്നാല്‍ ശ്രേയസ് അയ്യര്‍ കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയിലടക്കം തകര്‍പ്പന്‍ പ്രകടനം നടത്തി ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. ഇത് വിലയിരുത്തിയാണ് ഇവരെ കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ ഗ്രേഡ് ബി കരാറിലാണ് ശ്രേയസ് അയ്യര്‍. ഇഷാന്‍ കിഷൻ ഗ്രേഡ് സി കരാറിന്റെ ഭാഗമാണ്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ ആര്‍. അശ്വിന്‍ കരാറിന് പുറത്തായി. കഴിഞ്ഞ സീസണില്‍ ബി ഗ്രേഡ് കരാറിലായിരുന്നു റിഷഭ് പന്ത് ഗ്രേഡ് എ കരാര്‍ സ്വന്തമാക്കി. ഇതിലൂടെ വര്‍ഷത്തില്‍ അഞ്ച് കോടി രൂപയാണ് പന്തിന് ലഭിക്കുക.
വരുണ്‍ ചക്രവര്‍ത്തിയും ഹർഷിത് റാണ, അഭിഷേക് ശർമ്മ, നിതീഷ് കുമാർ റെഡ്ഡി എന്നിവരാണ് ഇത്തവണത്തെ പുതുമുഖങ്ങള്‍.
ഗ്രേഡ് എ– മുഹമ്മദ് സിറാജ്, കെ.എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, റിഷഭ് പന്ത്,
ഗ്രേഡ് ബി– സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, യശസി ജയ്സ്വാള്‍, ശ്രേയസ് അയ്യര്‍.
ഗ്രേഡ് സി– റിങ്കു സിങ്, തിലക് വര്‍മ, ഋതുരാജ് ഗെയ്‌ക്ക്വാദ്, രവി ബിഷ്ണോയി, വാഷിങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷദീപ് സിങ്, പ്രസിദ് കൃഷ്ണി, രജത് പടിധാര്‍, ധ്രുവ് ജുറൈല്‍, സര്‍ഫറാസ് ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഇഷന്‍ കിഷന്‍, അഭിഷേക് ശര്‍മ, ആകാശ് ദീപ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.
ഗ്രേഡ് എ+ വിഭാഗത്തിന് ഏഴു കോടി രൂപയാണ് ബിസിസിഐയില്‍ നിന്നും ലഭിക്കുക. ഗ്രേഡ് എ– 5 കോടി, ഗ്രേഡ് ബി– 3 കോടി, ഗ്രേഡ് സി– 1 കോടി എന്നിങ്ങനെയാണ് ലഭിക്കുന്ന വരുമാനം. ഒരു വർഷത്തിൽ കുറഞ്ഞത് മൂന്ന് ടെസ്റ്റ് മല്‍സരങ്ങളോ എട്ട് ഏകദിനങ്ങളോ അല്ലെങ്കിൽ 10 ട്വന്‍റി20 മത്സരങ്ങളോ കളിച്ച താരങ്ങളെയാണ് കരാറിനായി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: