ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലേക്ക്. 22, 23 തീയതികളില്‍ ജിദ്ദയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. നരേന്ദ്ര മോദിയുടെ മൂന്നാമത്തെ സൗദി അറേബ്യ സന്ദര്‍ശനമാണിത്. നേരത്തെ 2016ലും 2019 ലും അദ്ദേഹം സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനും ഭാരത-സൗദി അറേബ്യ തന്ത്രപരമായ പങ്കാളിത്ത കൗണ്‍സിലിന്റെ ആദ്യ യോഗത്തില്‍ സഹ അധ്യക്ഷ സ്ഥാനം വഹിക്കാനും മുഹമ്മദ് ബിന്‍ സല്‍മാന്‍ ഭാരതത്തിലെത്തിയിരുന്നു.
ഇരുവരും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഇരുരാജ്യങ്ങളും തമ്മില്‍ ബഹുമുഖരംഗങ്ങളിലുള്ള പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനും ശക്തിപ്പെടുത്താനും സന്ദര്‍ശനം സഹായിക്കും. പരസ്പരം താത്പര്യമുള്ള വിവിധ പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറും. പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, സാങ്കേതികവിദ്യ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും ശക്തമായ ഉഭയകക്ഷി ബന്ധമാണ് പങ്കിടുന്നത്.
ഹജ്ജുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുരാഷ്‌ട്രത്തലവന്മാരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. സമയക്രമം പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഭാരതത്തിലെ സ്വകാര്യ ഹജ്ജ് ഓപ്പറേറ്റര്‍മാര്‍ക്കായി മാറ്റിവച്ച ക്വാട്ടയില്‍ അരലക്ഷത്തിലേറെ സ്ലോട്ടുകള്‍ നഷ്ടമായിരുന്നു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് 10,000 പേരുടെ ക്വാട്ട പുന:സ്ഥാപിക്കാന്‍ സൗദി സമ്മതിച്ചതായി വിദേശകാര്യസെക്രട്ടറി വിക്രം മിശ്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഭാരതത്തിന്റെ ആവശ്യം പരിഗണിച്ചതിന് വിദേശകാര്യമന്ത്രാലയം സൗദി സര്‍ക്കാരിനെ നന്ദിയറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: