കൊച്ചി : നടന്‍ ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിയമനടപടിയുമായി സഹകരിക്കുമെന്ന് വിന്‍ സി അലോഷ്യസ്. ഇക്കാര്യം മന്ത്രി എംബി രാജേഷിനെ അറിയിച്ചു. വിന്‍ സിയെ മന്ത്രി നേരിട്ട് ഫോണില്‍ വിളിച്ചപ്പോഴാണ് നിയമനടപടിയുമായി സഹകരിക്കാന്‍ സന്നദ്ധയായത്.
രാസ ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന നിലപാട് ധീരമെന്ന് മന്ത്രി അറിയിച്ചു. ധീരമായ നിലപാട് സ്വീകരിക്കുന്നവരെ സിനിമ മേഖലയില്‍ ഉള്ളവര്‍ സംരക്ഷിക്കണം.ചലച്ചിത്ര മേഖല പൂര്‍ണമായും ഈ നിലപാട് സ്വീകരിക്കണം. ലഹരി പരിശോധനയ്‌ക്ക് പരിധികളില്ല.സിനിമാ മേഖലയായാലും മറ്റേതു മേഖലയായാലും പരിശോധന കര്‍ശനമാക്കും.
അതേസമയം, ഷൈന്‍ ടോം ചാക്കോ വിഷയത്തില്‍ തിങ്കളാഴ്ച ഫിലിം ചേംബര്‍ കൊച്ചിയില്‍ യോഗം ചേരും. ഷൈനിനെ സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സിനിമ സംഘടനകളോട് ചേംബര്‍ ശുപാര്‍ശ ചെയ്യാനും സാധ്യതയുണ്ട്.
കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ സൂത്രവാക്യം സിനിമയുടെ അണിയറ പ്രവര്‍ത്തകരും, സിനിമയിലെ ഐസിസി അംഗങ്ങളും പങ്കെടുക്കും. വിന്‍സിയെയും ഷൈന്‍ ടോം ചാക്കോയെയും കേട്ട ശേഷമായിരിക്കും നടപടി. താരസംഘടന അമ്മയും ഷൈന്‍ ടോം ചാക്കോയില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. തിങ്കളാഴ്ചയ്‌ക്കുളളില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക