തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അനുഭാവ പൂര്വമുളള സമീപനം സ്വീകരിച്ചാല്‍ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ സമര സമിതി. സമരം നീട്ടിക്കൊണ്ടു പോകണമെന്ന കടുംപിടുത്തം ഇല്ല. സമരത്തോട് സര്‍ക്കാരും സിപിഎമ്മും പുലര്‍ത്തുന്ന സമീപനം പുനഃപരിശോധിക്കണമെന്നും സ്ത്രീ തൊഴിലാളികളുടെ അന്തസും അവകാശ ബോധവും ഉയര്‍ത്തിയ സമരത്തെ ഉള്‍ക്കൊള്ളുന്നതില്‍ സങ്കുചിതമായ രാഷ്ട്രീയ പരിഗണനകള്‍ തടസമാകരുതെന്നു സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് അയച്ച തുറന്ന കത്തില്‍ സമര സമിതി പറയുന്നു. സമരം അവസാനിപ്പിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നുണ്ട്.
എന്നാല്‍ മറ്റ് ട്രേഡ് യൂണിയനുകളുമായി കൂടിയാലോചന നടത്താതെയാണ് ആശമാര്‍ സമരത്തിന് ഇറങ്ങിയതെന്നാണ് എംഎ ബേബി പ്രതികരിച്ചത്. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്തുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചതെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയും പറഞ്ഞു. ഇനി ഒന്നും ചെയ്യാനില്ലെന്നാണ് തൊഴില്‍മന്ത്രി പറയുന്നത്. രണ്ടു മന്ത്രിമാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. പരമാവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. ഇനി എന്തുവേണമെന്ന് സമരക്കാര്‍ തീരുമാനിക്കട്ടേയെന്നാണ് സര്‍ക്കാര്‍ നിലപാട്.
രാപ്പകല്‍ സമരം 58 ദിവസം പിന്നിടുകയാണ്. ഈ സാഹചര്യത്തിലാണ് സമരം തീര്‍ക്കാന്‍ മുന്‍കൈയെടുക്കണം എന്നാവശ്യപ്പെട്ട് ആശാ സമര സമിതി എംഎ ബേബിക്ക് തുറന്ന കത്ത് എഴുതിയത്. ആവശ്യങ്ങളോട് അനുഭാവപൂര്വമുളള സമീപനം സര്‍ക്കാര്‍ സ്വീകരിച്ചാല്‍ വിട്ടുവീഴ്ച ചെയ്യാം. ശനിയാഴ്ച സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ പൗരസാഗരം ഒരുക്കലാണ് സമരസമിതിയുടെ അടുത്ത പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: