തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാരുമായി ഇന്ന് ചര്‍ച്ചയില്ല. ഇനി ചർച്ച നടത്തേണ്ട കാര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. ആശമാര്‍ക്ക് പറയാനുള്ളത് മുഴുവൻ കേട്ടു. കമ്മിറ്റി തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ആശമാർ കടുംപിടുത്തം തുടരുമ്പോൾ ചർച്ചക്ക് സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വിശദീകരണം. എന്നാല്‍ പരമാവധി താഴ്ന്നത് തങ്ങളാണെന്ന് ആശമാർ പറയുന്നു. 3000 രൂപയെങ്കിലും വർധിപ്പിക്കണമെന്ന ആവശ്യം പോലും പരിഗണിച്ചില്ല. ചർച്ചക്ക് മന്ത്രി തയ്യാറാവണമെന്നും ആശമാർ ആവശ്യപ്പെട്ടു.
എന്നാല്‍, വേതന പരിഷ്കരണത്തിന് കമ്മീഷനെ നിയോഗിക്കാമെന്ന സർക്കാർ നിർദേശം ആശാ പ്രവർത്തകർ ഇന്നലെ തള്ളിയിരുന്നു. ഓണറേറിയം വര്‍ധന ഇല്ലാതെ സമിതിയെ നിയോഗിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് സമരക്കാര്‍ ഉയര്‍ത്തുന്നത്.
ഇന്ന് രാപ്പകല്‍ സമരം 54 ആം ദിവസവും നിരാഹാര സമരം പതിനാറാം ദിവസവും ആണ്. ഓണറേറിയം വര്‍ധന, വിരമിക്കല്‍ ആനുകൂല്യം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
















