മുസ്ലിങ്ങൾ മിനിമം ബോധം ഇല്ലാത്തവരും പാഠം പഠിക്കാത്തവരുമാണെന്ന പരിഹാസവുമായി നിരോധിത സംഘടനനാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻസ് (NCHRO)മുൻ ദേശീയ കോ ഓർഡിനേറ്റർ റെനി ഐലിൻ. തീവ്രവാദസംഘടനകളെ മനുഷ്യാവകാശത്തിന്റെ മറവില്‍ സഹായിക്കാന്‍ 1987 ല്‍ മുകുന്ദന്‍ സി മേനോന്‍ രൂപീകരിച്ച സംഘടനയുടെ ക്രിസ്ത്യന്‍ മുഖമായിരുന്നു റെനി
പോപ്പുലർ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെട്ട പോഷക സംഘടനയാണ് NCHRO. സിദ്ദിഖ് കാപ്പൻ NCHRO ദേശീയ കോ – ഓർഡിനേറ്റർ സ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപ് റെനിയായിരുന്നു ആ സ്ഥാനത്ത്. യഥാർഥത്തിൽ റെനിയെ മാറ്റിയ ശേഷമാണ് കാപ്പനെ നിയോഗിച്ചത്. കാപ്പൻ അറസ്റ്റിലായ ശേഷം റെനി വീണ്ടും NCHRO ചുമതലയേറ്റെങ്കിലും പ്രവർത്തന കേന്ദ്രം ഡൽഹിയിൽ നിന്നു കോഴിക്കോടേക്ക് മാറ്റിയിരുന്നു.
മുനമ്പം വിഷയവുമായി ബന്ധപ്പെട്ടാണ് റെനിയുടെ കുറ്റപ്പെടുത്തൽ.
റെനിയുടെ പോസ്റ്റിന്റെ പൂർണരൂപം:
പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ല എന്നറിയാം എങ്കിലും ചില കാര്യങ്ങൾ എഴുതാതിരിക്കാൻ വയ്യ.മുനമ്പത്തിന്റെ പേരിൽ ക്രിസ്ത്യൻ സംഘടനകൾ വ്യാപകമായ പ്രചാരണം നടത്തിയ ഒരു ഘട്ടം പിന്നിട്ടപ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം മുസ്ലിം സംഘടനകൾക്ക് മനസ്സിലായത്. രാഷ്‌ട്രീയപാർട്ടികൾ പതിവുപോലെ അപ്പുറവും ഇപ്പുറവും ചാടി കളിച്ചു. മുസ്ലിം സംഘടനകൾ പ്രചരണം തുടങ്ങിയപ്പോഴേക്കും സംഘികളും കൃസംഘികളും നുണയുമായി നൂറുവട്ടം ഭൂമി ചുറ്റി കഴിഞ്ഞു.
മുനമ്പം ഭൂമിയുടെ ഉടമസ്ഥർ എന്നു പറയുന്ന ഫറൂഖ് കോളേജ് തന്നെ കള്ളത്തരം കാണിച്ചു എന്നുള്ളതാണ് ഇതിൽ പ്രധാനമായ കാര്യം. അങ്ങനെ വിറ്റ ഭൂമി ആണെന്നുള്ള കാര്യം പലരും മറച്ചുവച്ചു.
ആരുടെ ഭൂമിയും ഏത് സമയവും വക്കഫ് ഭൂമി എന്ന പേരിൽ തട്ടിയെടുക്കാം എന്ന ക്രൈസ്തവ പുരോഹിതന്മാരുടെ പ്രത്യേകിച്ചും മുനമ്പത്ത് പ്രശ്നം സംസാരിച്ച ജോഷി മയ്യാറ്റിൽ എന്ന വൈദികനെ പോലുള്ളവർ പറഞ്ഞത് കത്തോലിക്ക സമൂഹം അതുപോലെ തന്നെ വിശ്വസിച്ചു. അത് ഏറ്റെടുത്തു പ്രചരിപ്പിക്കുകയും ചെയ്തു. കേന്ദ്രസർക്കാരിന്റെ ബില്ല് രാജ്യത്തെ മൊത്തം മുസ്ലീങ്ങളെ എങ്ങനെ ഗുരുതരമായി ബാധിക്കും എന്ന കാര്യം ചുരുങ്ങിയ പക്ഷം കെസിബിസിയിലെ മതമേലധ്യക്ഷന്മാരെ ധരിപ്പിക്കുന്നതിൽ മുസ്ലിം നേതൃത്വം പരാജയപ്പെട്ടു. അവരെ കാണാനായി ഒരു ശ്രമമെങ്കിലും നടത്തിയതായി എന്റെ അറിവിൽ ഇല്ല.
വഖഫ് ഭൂമിപ്രശ്നങ്ങൾ പരിഹരിക്കാൻ കോടതികൾക്ക് പോലും അധികാരമില്ല എന്ന പ്രചരണം മുസ്ലീങ്ങൾ ഭരണഘടനയെ അംഗീകരിക്കാത്തവർ എന്ന ചിത്രം മാത്രമല്ല, ഭരണഘടനയ്‌ക്കും കോടതികൾക്കും മീതെ മുസ്ലീങ്ങൾക്ക് നിയമങ്ങളും സൗജന്യങ്ങളും ആനുകൂല്യങ്ങളും മുൻ സർക്കാരുകൾ കൊടുത്തു എന്നുള്ള കുപ്രചരണം നേരത്തെ പറഞ്ഞതുപോലെ പൊതു സമൂഹത്തിലെ എല്ലാവരും വിശ്വസിച്ചു.
മുനമ്പത്തെ പ്രശ്നവും കേന്ദ്രസർക്കാരിന്റെ ബില്ലും രണ്ട് രീതിയിൽ കാണേണ്ടതാണെന്നുള്ളത് പറഞ്ഞു മനസ്സിലാക്കുന്നതിൽ മുസ്ലിം സംഘടനകൾ പരാജയപ്പെട്ടു എന്നതാണ് സത്യം.
എല്ലാ കാര്യങ്ങളിലും എന്നപോലെ സംഘപരിവാറിന്റെ പ്രചണ്ഡമായ പ്രചരണത്തെ നേരിടുന്നതിൽ പതിവുപോലെ ഇത്തവണയും ഈ പ്രശ്നത്തിലും എല്ലാവരും ഒരുപോലെ പരാജയപ്പെട്ടു.
വാൽക്കഷണം: – ഓരോ സംഭവത്തിൽ നിന്നും പാഠങ്ങൾ പഠിക്കുക എന്നുള്ളതാണ് മിനിമം ബോധമുള്ളവർക്ക് പറഞ്ഞിട്ടുള്ളത്. പക്ഷേ ഇതൊക്കെ കണ്ടിട്ടും പാഠം പഠിക്കാത്തവരായി ആരെങ്കിലും ഉണ്ടെങ്കിൽ അത് മുസ്ലിങ്ങളുമാണ്.
















