അമരാവതി ആന്ധ്രയിലെ വിശാഖപട്ടണത്ത് ലുലുമാളിന് പച്ചക്കൊടി കിട്ടിയപ്പോള്‍ യൂസഫലിക്ക് കിട്ടിയത് വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ള മോഹത്തിന്റെ സാഫല്യം. 3.43 ഏക്കറില്‍ ആണ് ലുലുമാള്‍ ഉയരാന്‍ പോകുന്നത്.
വർഷങ്ങള്‍ക്ക് മുമ്പ് ഇനി ആന്ധ്രയിലേക്കില്ലെന്ന് പ്രതിജ്ഞ ചെയ്ത ബിസിനസുകാരനാണ് യൂസഫലി. അതിന് കാരണമായത് കയ്പേറിയ അനുഭവമാണ്. പണ്ട് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിശാഖപട്ടണത്ത് ലുലുമാളിന് ഭൂമി അനുവദിച്ചിരുന്നു. അന്ന് ലുലുമാളിന് തറക്കല്ലിട്ടതാണ്. എന്നാല്‍ ആ സമയത്ത് ഭരണമാറ്റമുണ്ടായി. ജഗൻ മോഹൻ സർക്കാർ അധികാരത്തിലെത്തിയപ്പോള്‍ ചന്ദ്രബാബു നായിഡുവിന്റെ ഈ ഉത്തരവ് റദ്ദാക്കി. ലുലുവിന് നല്‍കിയ ഭൂമി തിരികെ പിടിക്കുകയും ചെയ്തു. ഇതോടെയാണ് ഇനി ആന്ധ്രയിൽ നിക്ഷേപം നടത്താൻ ഇല്ലെന്ന് അന്ന് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചത്.
പകരം തെലങ്കാനയും കർണാടകയും അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ പുതിയ മാളുകള്‍ ആരംഭിച്ചു. എന്നാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ ചന്ദ്രബാബു നായിഡു വീണ്ടും ലുലു ഗ്രൂപ്പ് ചെയർമാന്‍ യൂസഫലിയെ ക്ഷണിക്കുകയും പദ്ധതികളെക്കുറിച്ച് വിശദമായി ചർച്ച നടത്തുകയും ചെയ്തു.
തീരദേശ നഗരമായ വിശാഖപട്ടണത്തിന് പുറമെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ അമരാവതിയിലും, തിരുപ്പതിയിലും ഷോപ്പിംഗ് മാൾ-ഹൈപ്പർ മാർക്കറ്റുകൾ നിർമ്മിക്കാന്‍ സന്നദ്ധരാണെന്ന് ലുലു ആന്ധ്ര സർക്കാറിനെ അറിയിച്ചു. ഇതില്‍ വിശാഖപട്ടണത്തെ പദ്ധതിക്ക് സംസ്ഥാന നിക്ഷേപ പ്രമോഷൻ ബോർഡ് അംഗീകാരം നല്‍കി. പിന്നാലെ ചന്ദ്രബാബു നായിഡു മന്ത്രിസഭ അന്തിമ അനുമതി നല്‍കി. ഇതോടെ എത്രയും പെട്ടെന്ന് തന്നെ നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിക്കും.
പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ ആയിരിക്കും മാള്‍ നിര്‍മ്മിക്കുക. 99 വർഷത്തേക്കാണ് 13.43 ഏക്കർ നല്‍കിയിരിക്കുന്നത്. വിശാഖപട്ടണം ബീച്ച് റോഡിലെ ഹാർബർ പാർക്കിലാണ് പദ്ധതി ഉയരുന്നത്. ദേശീയ അന്തർദേശീയ ബ്രാൻഡുകൾ, ഹൈപ്പർ മാർക്കറ്റ്, 8 സ്ക്രീൻ ഐമാക്സ് സിനിമ, വിശാലമായ ഫുഡ്കോർട്ട്, മൾട്ടി ലെവൽ പാർക്കിങ് എന്നിവ ഉൾക്കൊള്ളുന്നതായിരിക്കും മാൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: