തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. അജിത് കുമാറിന് എതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിക്കും. നെയ്യാറ്റിന്‍കര സ്വദേശി നാഗരാജന്‍ ആണ് ഹര്‍ജിക്കാരന്‍.
വിജിലന്‍സ് സമര്‍പ്പിച്ച ആദ്യ റിപ്പോര്‍ട്ടും അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കുന്നതായിരുന്നു. ഈ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ കൂടുതല്‍ പരിശോധനയ്‌ക്ക് വേണ്ടി തിരിച്ച് സമര്‍പ്പിച്ചിരുന്നു. ഇതിന് ശേഷമാണ് എം ആര്‍ അജിത് കുമാറിനെ പൂര്‍ണമായി ആരോപണമുക്തനാക്കിക്കൊണ്ടുള്ള അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി പട്ടികയിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് എം.ആർ. അജിത് കുമാർ ഇടംപിടിച്ചിരുന്നു. അതിനിടെയാണ് വിജിലൻസിന്റെ ക്ലീൻചിറ്റ്. പട്ടിക സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയച്ചിരുന്നു. ആറ് ഉന്നത ഉദ്യോഗസ്ഥരുടെ പേരുകളാണ് പട്ടികയിലുള്ളത്.
തൃശൂർ പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് അജിത് കുമാർ. മാധ്യമസ്ഥാപനമായ മറുനാടൻ മലയാളി ഉടമയിൽ നിന്നും കൈക്കൂലി വാങ്ങി കേസ് ഒതുക്കി തീർത്തെന്ന ആരോപണം, സ്വർണകടത്തുമായി ബന്ധപ്പെട്ട പി.വി.അൻവർ എംഎൽഎയുടെ ആരോപണങ്ങൾ, കവടിയാറിലെ വസതിയുമായി ബന്ധപ്പെട്ട വിഷയം, മലപ്പുറം മരംമുറി വിവാദം, മലപ്പുറം എസ്‌പി സുജിത് ദാസുമായി ചേർന്ന് നടത്തിയ അഴിമതിയും അനധികൃത സ്വത്ത് സമ്പാദനവും ഉൾപ്പെടെ അഞ്ച് വിഷയങ്ങളിൽ അജിത് കുമാറിനെതിരെ പ്രത്യേക സംഘത്തിന്റെ അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ നിലവിൽ അജിത് കുമാറിനെതിരെ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: