കോഴിക്കോട് : നാട്ടാന പരിപാലന സമിതിയുടെ അനുമതിയില്ലാതെ എഴുന്നള്ളിച്ച ആനയെ ‘കണ്ടുകെട്ടി’ വനം വകുപ്പ്. ബാലുശ്ശേരി ഗജേന്ദ്രനെയാണ് ഒരാഴ്ചയിലേറെ നീണ്ട ചർച്ചകൾക്കൊടുവിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്തത്. വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് നടപടി. രണ്ടു ദിവസത്തിനുള്ളിൽ വനം വകുപ്പ് പേരാമ്പ്ര കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
ആനയെ പരിപാലിക്കാൻ ഉടമയെ തന്നെ ഏൽപിച്ചതായും കോടതി ആവശ്യപ്പെടുമ്പോൾ ഹാജരാക്കണമെന്ന ബോണ്ട് ഒപ്പിട്ടു വാങ്ങിയതായും സോഷ്യൽ ഫോറസ്ട്രി എസിഎഫ് സത്യപ്രഭ പറഞ്ഞു. അനുമതി തേടാതെ ആനയെ എഴുന്നള്ളിച്ചതിനു ബാലുശ്ശേരി പൊന്നരം തെരു ക്ഷേത്ര ഭാരവാഹികൾക്കും ആന ഉടമയ്‌ക്കും എതിരെ നടപടിയെടുക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന നാട്ടാന പരിപാലന സമിതി തീരുമാനിച്ചിരുന്നു.
ആനയെ കസ്റ്റഡിയിലെടുക്കാൻ റൂറൽ എസ്‌പിക്ക് കളക്ടർ കത്തു നൽകിയെങ്കിലും കേസ് എടുത്തിരിക്കുന്നത് വനം വകുപ്പാണെന്നും അവർ നടപടിയെടുക്കുമ്പോൾ സംരക്ഷണം വേണമെങ്കിൽ ഒരുക്കാമെന്നും പോലീസ് നിലപാടെടുത്തു. തുടർന്നാണ് വനം വകുപ്പു തന്നെ നടപടി സ്വീകരിച്ചത്. ഉടമസ്ഥാവകാശ തർക്കങ്ങളെയും മറ്റു പരാതികളെയും തുടർന്ന് ആനകളെ മുൻപു കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെങ്കിലും ഉത്സവത്തിന് എഴുന്നള്ളിക്കുന്നതിനുള്ള ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ ആദ്യമായാണ് വനം വകുപ്പ് നടപടിയെന്ന് ഉത്തരമേഖലാ അസിസ്റ്റന്‍റ് കൺസർവേറ്റർ ആർ. കീർത്തി പറഞ്ഞു.
ബാലുശ്ശേരി ഗായത്രി വീട്ടിൽ പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ഗജേന്ദ്രൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: