India

ലൈംഗികാതിക്രമം: പാസ്റ്റര്‍ ആയിരുന്ന ബജീന്ദര്‍ സിങ്ങിനെതിരെ കേസെടുത്തു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ജലന്ദര്‍: ലൈംഗികാതിക്രമത്തിന് പഞ്ചാബ് ഗ്ലോറി ആന്‍ഡ് വിസ്ഡം ചര്‍ച്ചിലെ പാസ്റ്റര്‍ ആയിരുന്ന ബജീന്ദര്‍ സിങ്ങിനെതിരെ കേസെടുത്തു. ലൈംഗികാതിക്രമം, മാനസിക പീഡനം, ഭീഷണിപ്പെടുത്തല്‍ എന്നീ പരാതികള്‍ ഉന്നയിച്ച് യുവതിയും കുടുംബവും പരാതി നല്കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. പ്രവാചകനെന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്.

2017 മുതല്‍ 2023 വരെ ഗ്ലോറി ആന്‍ഡ് വിസ്ഡം ചര്‍ച്ചിന്റെ പാസ്റ്ററായിരുന്നു ബജീന്ദര്‍. 2017 മുതല്‍ താനും മാതാപിതാക്കളും ബജീന്ദര്‍ സിങ്ങിന്റെ ചര്‍ച്ചില്‍ നിത്യം സന്ദര്‍ശനം നടത്തിയിരുന്നു. 2020-22 വരെ ബജീന്ദറിന്റെ ആരാധന ടീമിന്റെ ഭാഗമായിരുന്നു. ഈ സമയത്ത് പാസ്റ്റര്‍ തന്റെ ഫോണ്‍ നമ്പര്‍ വാങ്ങി അശ്ലീല സന്ദേശങ്ങള്‍ അയച്ചു. ഞായറാഴ്ചകളില്‍ പള്ളിക്കു ശേഷം ബജീന്ദര്‍ യുവതിയെ പള്ളിയില്‍ അനാവശ്യമായി ഇരുത്തുകയും ആലിംഗനം ചെയ്യുകയും ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. കോളജില്‍ പോകുമ്പോഴും ഇയാളുടെ സംഘം പിന്തുടര്‍ന്നു.

പാസ്റ്റര്‍ സിം കാര്‍ഡുകള്‍ എപ്പോഴും മാറ്റിക്കൊണ്ടേയിരിക്കും, ഒട്ടേറെ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു. ഓപിയം കച്ചവടവും നടത്തി. ദല്‍ഹി ജിബി റോഡിലെ ബ്രദേഴ്സ് ഹൗസിലേക്ക് സ്ത്രീകളെ എത്തിച്ചിരുന്നു.

അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് ബജീന്ദര്‍ സിങ് പ്രതികരിച്ചു. താന്‍ എവിടേക്കും ഓടിപ്പോകാന്‍ പദ്ധതിയിടുന്നില്ലെന്നും രണ്ട് ചെറിയ കുട്ടികളുടെ പിതാവാണ് താനെന്നും അത്തരം തെറ്റായ കാര്യങ്ങള്‍ ഒരിക്കലും ചെയ്യില്ലെന്നുമായിരുന്നു പറഞ്ഞത്. യുവതിക്ക് സംരക്ഷണം ഒരുക്കണമെന്നും കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്നും ദേശീയ വനിത കമ്മിഷന്‍ ആവശ്യപ്പെട്ടു.

 

Recent Posts