ന്യൂദൽഹി: ലണ്ടനിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നേരെ ഖലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണ ശ്രമത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. സുരക്ഷാ വീഴ്ചയുടെ ദൃശ്യങ്ങൾ ഞങ്ങൾ കണ്ടു. വിഘടനവാദികളുടെയും തീവ്രവാദികളുടെയും ഇത്തരത്തിലുള്ള പ്രകോപനപരമായ പ്രവർത്തനങ്ങളെ ഞങ്ങൾ അപലപിക്കുനുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
ഇത്തരം ഘടകങ്ങൾ ജനാധിപത്യ സ്വാതന്ത്ര്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് നോക്കി നിൽക്കാനാവില്ല. ഈ സന്ദർഭങ്ങളിൽ ആതിഥേയ സർക്കാർ അവരുടെ നയതന്ത്ര ബാധ്യതകൾ പൂർണ്ണമായും നിറവേറ്റുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഖാലിസ്ഥാൻ വിഘടനവാദി സംഘടനയിലെ ഭീകരരാണ് ജയ്ശങ്കറിനെ ആക്രമിക്കാൻ ശ്രമിച്ചത്.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഖലിസ്ഥാൻ അനുകൂല പ്രകടനക്കാരുടെ ഇടയിൽ നിന്നും ഒരാൾ മന്ത്രിയുടെ വാഹനത്തിന് മുന്നിൽ വന്ന് ഇന്ത്യൻ പതാക കീറിയെറിയുന്നത് വീഡിയോയിൽ കാണാം. ലണ്ടനിലെ ഛതം ഹൗസിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവം നടന്നത്. വേദിക്ക് പുറത്ത് ഖാലിസ്ഥാൻ അനുകൂലികൾ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയിരുന്നു.
അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മാർച്ച് നാലിനാണ് ജയ്ശങ്കർ ലണ്ടനിൽ എത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് സന്ദർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക