തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം അൾട്രാ രശ്മികളുടെ സാന്നിധ്യവും കണ്ടെത്തി. ഇതേത്തുടർന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിട്ടി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അൾട്രാ വയലറ്റ് സാന്നിധ്യം ഉയർന്ന് ഓറഞ്ച് അലർട്ട് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 4 ജില്ലകളിൽ ഉയർന്ന തോതിൽ അൾട്രാ രശ്മികളുടെ സാന്നിധ്യം രേഖപ്പെടുത്തി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അൾട്രാ വയലറ്റ് സാന്നിധ്യം ഉയർന്ന് ഓറഞ്ച് അലർട്ട് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.
യുവി ഇൻഡക്സ് അനുസരിച്ച് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ – 9, പത്തനംതിട്ട ജില്ലയിലെ കോന്നി – 8, ആലപ്പുഴ ജില്ലിയിലെ ചെങ്ങന്നൂർ – 8, ഇടുക്കിയിലെ മൂന്നാർ – 8 എന്നിങ്ങനെയാണ് അൾട്രാ വയലറ്റ് രശ്മികളുടെ അളവ്. അൾട്രാ വയലറ്റ് സൂചിക 11നു മുകളിൽ എത്തുമ്പോഴാണ് റെഡ് അലെർട്ട് നൽകുന്നത്. കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യുവി ഇൻഡക്സ് 6 മുതൽ 7 വരെ ആയതിനാൽ യെലോ അലർട്ടാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യുവി ഇൻഡക്സ് അഞ്ചിൽ താഴെയുമാണ്. ഉഷ്ണ മേഖലാ പ്രദേശങ്ങളിലും ഉയരം കൂടിയ മലമ്പ്രദേശങ്ങളിലുമാണ് സാധാരണയായി ഉയർന്ന യുവി സൂചിക രേഖപ്പെടുത്താറുള്ളത്.
പകൽ 10-3 വരെയാണ് ഉയർന്ന് അൾട്രാ വയലറ്റ് കിരണങ്ങൾ ഉണ്ടാവുന്നത്. ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മൽസ്യ തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് തുടങ്ങിയ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. തുടങ്ങിയ നിർദേശങ്ങൾ ദുരന്ത നിവാരണ അതോറിട്ടി നൽകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: