ന്യൂദൽഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരായ കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്‌രാജ് സിങ്. നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ ഒരു കളിക്കാരനെക്കുറിച്ച് രാഷ്‌ട്രീയ സംവിധാനത്തിലുള്ള ആരെങ്കിലും ഇത്തരമൊരു പ്രസ്താവന നടത്തിയാല്‍ ആ വ്യക്തി ലജ്ജിക്കുകയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
‘ഒരു കാര്യം മാത്രമാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. ക്രിക്കറ്റ് പോലുള്ള ജോലികള്‍ അത് അര്‍ഹിക്കുന്നവര്‍ മാത്രമാണ ചെയ്യുന്നത്. മറ്റാരെങ്കിലും ചെയ്താല്‍ അത് നശിക്കും. ഇന്ത്യയിലെ ജനങ്ങളെയും മണ്ണിനെയും പോലെ തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും എനിക്ക് സ്വന്തം ജീവനേക്കാള്‍ പ്രിയപ്പെട്ടതാണ്.
ഷമ മുഹമ്മദിന് നമ്മുടെ രാജ്യത്ത് തുടരാന്‍ അവകാശമില്ല. ഇന്ത്യയില്‍ ക്രിക്കറ്റ് നമ്മുടെ മതമാണ്. ന്യൂസിലന്‍ഡിനോടും ഓസ്‌ട്രേലിയയോടും ഇന്ത്യ തോറ്റപ്പോള്‍ രോഹിത്തിനെയും വിരാടിനെയും കുറിച്ച് ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. എന്നാല്‍ ഞങ്ങള്‍ അവര്‍ക്കുവേണ്ടി നിലകൊണ്ടു. എനിക്ക് വളരെ സങ്കടമുണ്ട്. ഇതൊക്കെ പാകിസ്ഥാനിൽ നടക്കും . ഇതൊന്നും സഹിക്കാന്‍ പാടില്ല. ഇതിനെതിരെ നടപടിയെടുക്കണം. ഞാന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ നിങ്ങളുടെ ബാഗുകള്‍ പായ്‌ക്ക് ചെയ്ത് രാജ്യം വിടൂ എന്ന് ഷമയോട് പറയുമായിരുന്നു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു
















