Business

രാഹുല്‍ ഗാന്ധീ കണ്ടോ…നികുതിയടച്ചതിന്റെ പൂര്‍ണ്ണവിവരങ്ങള്‍ പരസ്യമാക്കി അദാനി ഗ്രൂപ്പ്; ആകെ അടച്ചത് 58104 കോടി രൂപ; ഇനിയുമുണ്ടോ സംശയം?

അദാനിഗ്രൂപ്പിന് കീഴിലുള്ള വിവിധകമ്പനികള്‍ക്കായി എത്ര നികുതി അടച്ചു എന്നത് സംബന്ധിച്ച വിവരങ്ങള്‍ പൊതുജനസമക്ഷം സമര്‍പ്പിച്ച് അദാനി ഗ്രൂപ്പ്. 2023-24 സാമ്പത്തിക വര്‍ഷം ആകെ 58,104 കോടി രൂപ നികുതിയിനത്തില്‍ അടച്ചുവെന്ന് അദാനി ഗ്രൂപ്പ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

Published by

മുംബൈ: അദാനിഗ്രൂപ്പിന് കീഴിലുള്ള വിവിധകമ്പനികള്‍ക്കായി എത്ര നികുതി അടച്ചു എന്നത് സംബന്ധിച്ച വിവരങ്ങള്‍ പൊതുജനസമക്ഷം സമര്‍പ്പിച്ച് അദാനി ഗ്രൂപ്പ്. 2023-24 സാമ്പത്തിക വര്‍ഷം ആകെ 58,104 കോടി രൂപ നികുതിയിനത്തില്‍ അടച്ചുവെന്ന് അദാനി ഗ്രൂപ്പ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

“സുതാര്യതയാണ് വിശ്വാസത്തിന്റെ ആധാരശില, സുസ്ഥിരവികസനത്തിന് വിശ്വാസം അനിവാര്യമാണ്. രാജ്യത്തിന്റെ ഖജനാവിലേക്ക് ഞങ്ങള്‍ സംഭാവന ചെയ്യുന്ന ഓരോ രൂപയും സുതാര്യതയോടും മികച്ച ഭരണനിര്‍വ്വഹണത്തോടും ഞങ്ങള്‍ പുലര്‍ത്തുന്ന പ്രതിബദ്ധതയുടെ തെളിവാണ്.”- അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി റിപ്പോര്‍ട്ടില്‍ പറയുന്നു.

അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള അദാനി എന്‍റര്‍പ്രൈസസ്, അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍ എനര്‍ജി എന്നിവ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ഏഴ് കമ്പനികളുടെ ആഗോളതലത്തില്‍ തന്നെ പ്രത്യക്ഷമായും പരോക്ഷമായും നല്‍കിയ നികുതിയിനത്തിലെ സംഭാവനകളാണ് ഈ തുക. ഇതിന് പുറമെ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഉപകമ്പനികളായ എന്‍ഡിടിവി, എസിസി, സാംഘി ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികള്‍ക്ക് വേണ്ടി നല്‍കിയ നികുതിയും ഈ കണക്കില്‍ ഉള്‍പ്പെടും. ടാക്സ് സംബന്ധിച്ച മുഴുവന്‍ വിശദാംശങ്ങളും പുറത്തുവിടുക വഴി കമ്പനിയുടെ വളര്‍ന്നുവരുന്ന സാമ്പത്തിക പ്രാധാന്യവും ആത്മിവിശ്വാസവും കൂടിയാണ് പ്രകടമാവുന്നത്. ആഗോളതലത്തിലെ കൂറ്റന്‍ ബഹുരാഷ്‌ട്രക്കമ്പനികളുടെ രീതിയിലേക്ക് ചവടുമാറുകയാണ് അദാനി ഗ്രൂപ്പും. ഈ ഗ്രൂപ്പ് ആഗോളതലത്തില്‍ പടര്‍ന്ന് പന്തലിച്ചിരിക്കുന്നു എന്നതിന്റെ വിളംബരം കൂടിയാണ് ഈ നീക്കം.

കമ്പനിയുടെ സുതാര്യത വര്‍ധിപ്പിച്ച് സാധാരണക്കാരിലും നിക്ഷേപകരിലും കമ്പനിയോടുള്ള വിശ്വാസ്യത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. കമ്പനിയ്‌ക്കെതിരെ രാഹുല്‍ഗാന്ധിയും ജോര്‍ജ്ജ് സോറോസ് ബന്ധമുള്ള എന്‍ജിഒകളും ഉയര്‍ത്തുന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കുക എന്ന ലക്ഷ്യവുമുണ്ട്.

കഴിഞ്ഞ വര്‍ഷം 46610 കോടി രൂപ മാത്രമായിരുന്നു നികുതിയിനത്തില്‍ നല്‍കിയത്. ഇത്തവണ 11,494 കോടി രൂപയാണ് നികുതിയിനത്തില്‍ അധികമായി നല്‍കിയത് എന്നത് അദാനിഗ്രൂപ്പിന്റെ വളര്‍ച്ചയ്‌ക്ക് ഉദാഹരണമാണ്.

പരിസ്ഥിതി, സാമൂഹ്യ, ഭരണപര (ഇഎസ് ജി)മേഖലകളിലുള്ള പ്രതിബദ്ധതയുടെ ഭാഗമായിക്കൂടിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. മാത്രമല്ല, പുറത്തുള്ള ഒരു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ടാണ് ടാക്സ് സംബന്ധിച്ച വിശദാംശങ്ങള്‍ തയ്യാറാക്കിച്ചത് വഴി ഉത്തരവാദിത്വമുള്ള ഒരു കോര്‍പറേറ്റ് കമ്പനിയുടെ സ്വഭാവമാണ് അദാനി ഗ്രൂപ്പ് പ്രകടമാക്കിയത്.

ടാക്സ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് യുഎസ് കോടതി കൈക്കൂലിക്കുറ്റം ചാര്‍ത്തിയതിനുള്ള മറുപടി

യുഎസ് കോടതിയിലെ ഒരു അറ്റോര്‍ണി അദാനിഗ്രൂപ്പിനെതിരെ കൈക്കൂലിക്കുറ്റം ചാര്‍ത്തിയതാണ് ഇപ്പോള്‍ നികുതി റിപ്പോര്‍ട്ട് പരസ്യമായി പ്രസിദ്ധീകരിക്കുന്നതിനുള്ള ഒരു കാരണം. തങ്ങളു‍ടെ കൈകള്‍ ശുദ്ധമാണെന്ന അദാനിഗ്രൂപ്പിന്റെ പരസ്യപ്രഖ്യാപനം കൂടിയാണ് ഈ നീക്കം. അദാനിയ്‌ക്കെതിരെ കൈക്കൂലിക്കുറ്റം ചുമത്തിയതിന് കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് യുഎസ് അറ്റോര്‍ണി ജനറലിന് ട്രംപിന്റെ പാര്‍ട്ടിയിലെ മൂന്ന് യുഎസ് ജനപ്രതിനിധികള്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏതാനും സംസ്ഥാനങ്ങളില്‍ നിന്നും കോടികളുടെ വൈദ്യുതി വിതരണക്കരാര്‍ ലഭിക്കാന്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തിട്ടുണ്ട് എന്നതാണ് അദാനിയ്‌ക്കും മരുമകന്‍ സാഗര്‍ അദാനിയ്‌ക്കും എതിരെ കുറ്റം ചാര്‍ത്താന്‍ ന്യൂയോര്‍ക്ക് കോടതിയിലെ ജഡ്ജിയെ പ്രേരിപ്പിച്ചത്. എന്നാല്‍ ട്രംപ് അധികാരത്തില്‍ എത്തിയതോടെ ലോകത്തില്‍ ഏറ്റവും വേഗതയില്‍ വളരുന്ന ഇന്ത്യ എന്ന സാമ്പത്തിക ശക്തിയുടെ ഭാഗമായ പ്രധാന ബിസിനസുകാരനെതിരെ ഇത്തരം നടപടികള്‍ എടുക്കുന്നത് ട്രംപ് സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കും എന്നാണ് ട്രംപിന്റെ അനുയായിയായ ജനപ്രതിനിധി ലാന്‍സ് ഗൂഡന്‍ അഭിപ്രായപ്പെട്ടത്.

മോദിയെ അട്ടിമറിക്കാന്‍ അദാനിയെ വീഴ്‌ത്തുക എന്ന ഡീപ് സ്റ്റേറ്റ് രഹസ്യ അജണ്ട

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അമേരിക്ക ആസ്ഥാനമായുള്ള ഡീപ് സ്റ്റേറ്റും അതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജോര്‍ജ്ജ് സോറോസും ചേര്‍ന്ന് പല രീതികളില്‍ അദാനി ഗ്രൂപ്പിനെ അസ്ഥിരപ്പെടുത്താന്‍ പരിശ്രമിച്ചു വരികയാണ്. അമേരിക്കയിലെ ഡമോക്രാറ്റ് പാര്‍ട്ടിയുടെ പിന്തുണയുള്ള സമാന്തര അധികാരശക്തിയാണ് ഡീപ് സ്റ്റേറ്റ്. തങ്ങളുടെ രാഷ്‌ട്രീയത്തോടെ എതിര് നല്‍കുന്ന അമേരിക്കയ്‌ക്ക് പുറത്തുള്ള രാജ്യങ്ങളിലെ ഭരണത്തെ അട്ടിമറിക്കാന്‍ കൂടി മടിയില്ലാത്ത വന്‍ശക്തിയാണ് ഡീപ് സ്റ്റേറ്റ്. അതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മറ്റൊരു ശക്തിയാണ് ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസ്. ഇവര്‍ വിവിധ രാജ്യങ്ങളില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, സ്ത്രീശാക്തീകരണം, ജൈവകൃഷി, സുസ്ഥിരവികസനം എന്നൊക്കെയുള്ള ഓമനപ്പേരില്‍ വിവിധ എന്‍ജിഒ സംഘടനകള്‍ക്ക് നല‍്കുന്ന പണത്തില്‍ നല്ലൊരു ശതമാനം ചെലവഴിക്കപ്പെടുന്നത് അതത് രാജ്യങ്ങളിലെ വിവരങ്ങള്‍ ചോര്‍ത്താനും ഭരണകൂട അട്ടിമറികള്‍ക്ക് ആക്കം കൂട്ടാനുമാണ്. മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പരസ്യമായി ഒരു യോഗത്തില്‍ പ്രസംഗിക്കുക കൂടി ചെയ്തിട്ടുണ്ട് ജോര്‍ജ്ജ് സോറോസ്. ഇതിന്റെ കൂടി ഭാഗമാണ് അദാനിയെ തകര്‍ക്കാനുള്ള ശ്രമം. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെക്കൊണ്ട് അദാനിയ്‌ക്കെതിരെ ഇല്ലാത്തകുറ്റങ്ങള്‍ ചാര്‍ത്തിയുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്മേല്‍ അദാനിയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒസിസിആര്‍പി എന്ന മറ്റൊരു എന്‍ജിഒ സംഘടന ശബ്ദമുയര്‍ത്തിയതും മറക്കാറായിട്ടില്ല. ഈ രണ്ട് എന്‍ജിഒകള്‍ക്കും ചെല്ലും ചെലവും കൊടുക്കുന്നത് ജോര്‍ജ്ജ് സോറോസ് ആണ്. ഒടുവില്‍ ഒസിസിആര്‍പി റിപ്പോര്‍ട്ട് പ്രകാരം അദാനിയ്‌ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച പ്രശാന്ത് ഭൂഷണ്‍ എന്ന സീനിയര്‍ അഭിഭാഷകനും ഇതുപോലെ ചില എൻജിഒകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. അന്ന് അദാനിയ്‌ക്കെതിരെ അന്വേഷണം നടത്തി ഒരു കുറ്റവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ നല്‍കിയത് സെബി അധ്യക്ഷ മാധബി പുരി ബുച്ചാണ്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രശാന്ത് ഭൂഷന്റെ പരാതി തള്ളിക്കളയുകയായിരുന്നു സുപ്രീംകോടതി. ഇക്കാലയളവില്‍ എല്ലാം അദാനിയുടെ രക്തത്തിന് വേണ്ടി ഏറ്റവുമധികം ശബ്ദമുയര്‍ത്തിയത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമാണ്. ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിച്ചുകഴിഞ്ഞാല്‍ ബദലായി അധികാരത്തില്‍ കയറ്റാന്‍ ആലോചിച്ചിരുന്ന റബ്ബര്‍ സ്റ്റാമ്പാണ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ ഭരണം അട്ടിമറിക്കാനുള്ള ഗൂഢാലോചന യുഎസിലാണ് നടക്കുന്നത് എന്നത് വിരോധാഭാസമാണ്. അതിന് ഇന്ത്യയിലെ പ്രധാനപ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക