India

ചൈനയെ ശത്രുവായി കണക്കാക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് സാം പിട്രോഡ : രാഹുലിനും പ്രിയം കമ്മ്യൂണിസ്റ്റ് രാജ്യത്തോട്

2023 മാർച്ചിൽ കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്കൂളിൽ നടത്തിയ വിവാദ പ്രസംഗത്തിൽ രാഹുൽ ചൈനയെ സൂപ്പർ പവർ എന്നും പ്രകൃതിയുടെ ശക്തി എന്നും പ്രശംസിച്ചിരുന്നു. കൂടാതെ ചൈന സാമൂഹിക ഐക്യം നിലനിർത്തുന്നുണ്ടെന്നുമാണ് രാഹുൽ പുകഴത്തിയത്

Published by

ന്യൂദൽഹി: കോൺഗ്രസിന്റെ ചൈനയോടുള്ള സ്നേഹം അനുദിനം വർധിക്കുന്നത് ആശങ്കയുളവാക്കുന്നു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാനും രാഹുലിന്റെ അടുത്ത സഹായിയുമായ സാം പിട്രോഡയുടെ പുതിയ പ്രസ്താവന ഇതിന് തെളിവാണ്. ചൈനയിൽ നിന്നുള്ള ഭീഷണി കുറഞ്ഞ കാര്യമായി കാണുകയും കമ്മ്യൂണിസ്റ്റ് ഭരണകൂടം നമ്മുടെ ശത്രുവല്ലെന്ന് വ്യക്തമാക്കുകയും ചെയ്തതാണ് വിവാദത്തിന് ഇടയാക്കിയത്.

വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് സംസാരിക്കുമ്പോൾ സാം പിട്രോഡ ചൈനയുടെ ഭീഷണി എന്താണ് എന്ന കാര്യം അറിയില്ലെന്ന് വ്യക്തമാക്കി. കൂടാതെ ചൈനയെക്കുറിച്ച് ശത്രുതാപരമായ ധാരണ സൃഷ്ടിച്ചതിന് യുഎസിനെ അദ്ദേഹം കുറ്റപ്പെടുത്തി.

“ആദ്യ ദിവസം മുതൽ ഏറ്റുമുട്ടൽ മനോഭാവമാണ്, അത് ശത്രുക്കൾ സൃഷ്ടിക്കുന്നു. ഈ സമീപനം നമ്മൾ മാറ്റേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു,” സാം പിട്രോഡ പറഞ്ഞു. ചൈനയുമായി ആശയവിനിമയം വർദ്ധിപ്പിക്കാനും സഹകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈന എല്ലാ അർത്ഥത്തിലും വളരുകയാണെന്നും സാം പറഞ്ഞു.

സാം പിട്രോഡയുടെ പരാമർശങ്ങൾ മാത്രമല്ല, രാഹുൽ ഗാന്ധിയും നിരവധി തവണ ചൈനയെ അനുകൂലിച്ച് പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. 2023 മാർച്ചിൽ കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്കൂളിൽ നടത്തിയ പ്രസംഗത്തിൽ ചൈനയെ സൂപ്പർ പവർ എന്നും പ്രകൃതിയുടെ ശക്തി എന്നും രാഹുൽ വിശേഷിപ്പിച്ചിരുന്നു. ചൈനയിലെ സാമൂഹിക ഐക്യം അദ്ദേഹം പുകഴ്‌ത്തുകയും ചെയ്തു. 2022 മെയ് മാസത്തിൽ യുകെയിൽ നടത്തിയ സന്ദർശന വേളയിൽ, “ചൈനയ്‌ക്ക് ലഡാക്ക്, റഷ്യയ്‌ക്ക് ഉക്രെയ്ൻ പോലെയാണ്” എന്ന് രാഹുൽ വാദിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വിദേശ ശക്തികളോട് അദ്ദേഹം അന്ന് ആവശ്യപ്പെട്ടതും ശ്രദ്ധേയമായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by