തിരുവനന്തപുരം : ഈ മാസം 22 ന് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുളള സമരത്തിന് ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. അടിയന്തര സാഹചര്യത്തില്‍ ്അല്ലാതെ ഈ മാസം 22 ാം തീയതി അവധി അനുവദിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.
ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നാല്‍ ഡയസ്‌നോണ്‍ ആയി കണക്കാക്കും.സ്‌റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ (സെറ്റോ) നേതൃത്വത്തിലാണ് പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ പ്രതിഷേധം.അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായാണ് 22ലെ സൂചന പണിമുടക്ക്.
സമരം നടത്തുന്ന ദിവസത്തെ ശമ്പളം പിടിച്ചെടുക്കും. വകുപ്പുതല നടപടി സ്വീകരിക്കാണമെന്നും താത്കാലിക ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നതെങ്കില്‍ പിരിച്ചുവിടാനും ഉത്തരവില്‍ പറയുന്നു. അന്നത്തെ ദിവസം ഹാജരാകുന്ന ജീവനക്കാരുടെ വിവരം രാവിലെ 11 മണിക്ക് മുന്‍പ് സര്‍ക്കാരിനെ അറിയിക്കണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, മരവിപ്പിച്ചിരിക്കുന്ന ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, അഞ്ചുവര്‍ഷ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: