കൊച്ചി: യശസ്വിയും ജയസ്വിയുമായ ഏകാത്മകതയുടെ സത്യമാണ് ഭാരതത്തിന്റെ കരുത്തെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ലോകത്തിന് പരമമായ ശാന്തിനല്കുന്ന ഹിന്ദുജീവിത രീതിയാണ് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഏക ഉപായം. വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തില്‍ ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത വിദ്യാര്‍ത്ഥി കാര്യകര്‍ത്താ സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
സമ്പൂര്‍ണ ഹിന്ദുസമാജത്തെ സംഘടിപ്പിച്ച്, ധര്മസംരക്ഷണത്തിലൂടെ ലോകത്തിന് സഫലവും സുഫലവുമായ പരിഹാരം നല്‍കുകയാണ് സംഘം ചെയ്യുന്നത്. അവതാരങ്ങള്‍ വന്നത് കൊണ്ട് മാത്രം കാര്യങ്ങള്‍ നടക്കില്ല. അവനവനെ രക്ഷിക്കാത്തവരെ ദൈവവും രക്ഷിക്കാനുണ്ടാവില്ല എന്ന് പറയാറുണ്ട്. നമ്മള് ഭാരതത്തിന്റെ പുത്രരാണ്. കോടിക്കണക്കിന് മക്കളുണ്ടായിട്ടും അമ്മ അബലയാകുന്നെങ്കില്‍ പിന്നെ നമ്മുടെ കടമയെന്താണ്? ഈ കടമ നിര്‍വഹിക്കാന്‍ ശക്തി വേണം, ശക്തി ഫലവത്താകാന് ശീലവും ജ്ഞാനവും വേണം. ഉറച്ച വീരവ്രതവും ഏത് പരിതസ്ഥിതിയിലും ഇളകാത്ത ലക്ഷ്യബോധവും വേണം. ഇത്തരം മനുഷ്യ നിര്‍മാണം മാത്രമാണ് സംഘത്തിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തുണ്ടായ എല്ലാ ആശയങ്ങളും സുഖമാണ് വാഗ്ദാനം ചെയ്തത്. ഭൗതികവാദവും ജഡവാദവും സമ്പ്രദായങ്ങളുമെല്ലാം സുഖത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. വിജ്ഞാനം സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. എന്നാല്‍ സന്തോഷം ലഭിച്ചില്ല. ഭാരതത്തിലും സമരങ്ങള്‍ നടക്കുന്നു. കര്‍ഷകരും ഉപഭോക്താക്കളും തൊഴിലാളികളും ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും പാര്‍ട്ടികളുമൊക്കെ സമരം ചെയ്യുന്നു. യുദ്ധവും പരിസ്ഥിതി നാശവും നടക്കുന്നു. പ്രശ്നങ്ങള്‍ നിരവധിയാണ്. ഇതിനെല്ലാമുള്ള പരിഹാരം ഭാരതത്തിലുണ്ട്.
വേര് മറന്ന് ഫലം തേടിപ്പോയതാണ് പടിഞ്ഞാറിന്റെ പരാജയമെന്ന് അവിടെ നിന്നെത്തിയ ഒരു ന്യൂറോളജിസ്റ്റ് പറഞ്ഞിട്ടുണ്ട്. നമ്മള് വേരിനെ പരിപാലിച്ചു. എന്നാല്‍ ഫലം കാംക്ഷിച്ചില്ല. നമുക്കിത് രണ്ടും വേണം. എല്ലാവരെയും ഒത്തൊരുമയോടെ ചേര്‍ത്ത് പിടിക്കുന്നതാണ് ഭാരതീയ ദര്‍ശനം. സമാജത്തെയും വ്യക്തിയെയും സൃഷ്ടിയെയും സംയോജിപ്പിച്ച് പരമേഷ്ടിയിലേക്കുള്ള യാത്രയാണത്. മനസ്, ബുദ്ധി, ശരീരം എന്നിവയെ സമന്വയിപ്പിച്ച് ആത്മമോക്ഷത്തിലേക്കുള്ള പാതയാണത്. ഇവ മൂന്നും സമന്വയിപ്പിച്ച് ഒരുപോലെ കൊണ്ടുപോകുന്ന പ്രവര്‍ത്തനമാണ് ഭാരതത്തില്‍ നടക്കുന്നത്. ഈ കാഴ്ചപ്പാടുള്ള സമൂഹം ഉണരണമെന്നും സര്‍സംഘചാലക് പറഞ്ഞു.
ഭാരതം സബലരാഷ്ട്രമാകുന്നത് ഈ ലോകത്തിന് വേണ്ടിയാണ്. വിവിധങ്ങളായവയെ ചേര്‍ത്തു പിടിക്കുന്ന സാംസ്കാരിക ഏകതയാണ് നമ്മുടെ സവിശേഷത. കാശിയില്‍ നിന്നുള്ള ഗംഗാജലം രാമേശ്വരത്ത് സമര്‍പ്പിക്കുന്നവരുടെ നാടാണിത്. കാലടിയില്‍ ജനിച്ച ശങ്കരന് രാജ്യത്തിന്റെ നാല് അതിരുകളിലും മഠങ്ങള്‍ സ്ഥാപിച്ച് പ്രഖ്യാപിച്ചത് ഈ ഏകാത്മതയാണെന്ന് മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.
ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര സംഘചാലക് ഡോ. ആര്. വന്നിയ രാജന്, ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശന് എന്നിവര്‍ സന്നിഹിതരായിരുന്നു. സര്‍സംഘചാലകിന്റെ പ്രഭാഷണം പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാര്‍ തര്‍ജ്ജമ ചെയ്തു. പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു സ്വാഗതം പറഞ്ഞു.
ഇന്ന് ആമേടയില് ചേരുന്ന സംഘടനാ കാര്യക്രമങ്ങളില്‍ പങ്കെടുത്തതിന് ശേഷം നാളെ രാവിലെ സര്‍സംഘചാലക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: