ന്യൂദൽഹി: മഹാകുംഭമേള 2025 ന്റെ സുരക്ഷയും പവിത്രതയും കണക്കിലെടുത്ത് പ്രയാഗ് രാജിലെ കുംഭമേള നടക്കുന്ന പ്രദേശത്ത് അഹിന്ദുക്കൾക്ക് കടകൾ അനുവദിക്കരുതെന്ന് അഖില ഭാരതീയ അഖാഡ പരിഷത് മേധാവി മഹന്ത് രവീന്ദ്രപുരി ആവശ്യപ്പെട്ടു. ഈ പുണ്യകർമ്മം നടക്കുന്ന സ്ഥലങ്ങളിൽ ഹിന്ദുക്കളല്ലാത്തവർ തുപ്പുകയും മൂത്രമൊഴിക്കുകയും ചെയ്യും. ഇത്തരം സംഭവങ്ങൾ നടന്നാൽ അത് വേദനാജനകമായ കാര്യമാകും. അത് ലോകം മുഴുവൻ തെറ്റായ സന്ദേശം നൽകും. അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ പരിപാടിയുടെ സുരക്ഷിതത്വവും പവിത്രതയും സംരക്ഷിക്കാൻ അഹിന്ദുക്കളെ മാറ്റി നിർത്തേണ്ടതുണ്ട്. നമ്മുടെ കുംഭമേള മനോഹരവും വൃത്തിയുള്ളതും ഗംഭീരവും ദിവ്യവും സമാധാനപരവുമായിരിക്കണം. അതുകൊണ്ട് ചായക്കടകൾ, ജ്യൂസ് കടകൾ, പൂക്കടകൾ എന്നിവ അവർക്ക് അനുവദിക്കരുതെന്ന് ഞങ്ങൾ അധികൃതരോട് പറഞ്ഞിട്ടുണ്ട്.
അത്തരമൊരു സാഹചര്യമുണ്ടായാൽ നമ്മുടെ നാഗ സന്യാസിമാർ തക്കതായ നടപടിയെടുക്കാൻ നിർബ്ബന്ധിതരാകും. അദ്ദേഹം വാർത്താ ഏജൻസിയോട് വ്യക്തമാക്കി. തങ്ങൾക്ക് കൂടാരങ്ങൾ സ്ഥാപിക്കാൻ അനുവദിച്ച പ്രദേശത്ത് സന്ദർശനം നടത്തിയ ശേഷമാണ് മഹന്ത് രവീന്ദ്ര പുരി ഈ ആവശ്യം ഉന്നയിച്ചത്.
















