ന്യൂദല്‍ഹി: ചെസില്‍ ഗുകേഷിനെ ലോകചാമ്പ്യനാക്കുന്നതില്‍ തമിഴ്നാടിന് ഒരു പങ്കുണ്ട്. പക്ഷെ 2013 മുതല്‍ ആം ആദ്മി ഭരിയ്ക്കുന്ന, രാജ്യതലസ്ഥാനമായ ദല്‍ഹി ചെസ് കളിക്കാരെ വളര്‍ത്തുന്നതില്‍ എന്ത് ചെയ്തു? ഇക്കാര്യത്തില്‍ നിരാശ പ്രകടിപ്പിച്ച് എക്സില്‍ സന്ദേശം പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യയിലെ സുപ്രസിദ്ധ ചെസ് താരവും ഇന്ത്യയിലെ അപൂര്‍വ്വം ഗ്രാന്‍റ് മാസ്റ്റര്‍മാരില്‍ ഒരാളുമായ താന്യ സച് ദേവ്.
താന്യ സച്ദേവ പങ്കുവെച്ച പോസ്റ്റ് ആംആദ്മിപാര്‍ട്ടി, അരവിന്ദ് കെജ്രിവാള്‍, മുഖ്യമന്ത്രി അതിഷിഎന്നിവരെ അഭിസംബോധന ചെയ്യുന്നു. “2022 ല്‍ ചെസ് ഒളിമ്പ്യാഡില്‍ ഓട്ടുമെഡല്‍ വാങ്ങിയാണ് ഞാനുള്‍പ്പെടുന്ന ടീം തിരിച്ചെത്തിയത്. എനിക്ക് ഒരു വ്യക്തിഗത മെഡലും ഉണ്ടായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം 2024ല്‍ ചെസ് ഒളിമ്പ്യാഡില്‍ വനിതകള്‍ സ്വര്‍ണ്ണമെഡല്‍ നേടി. എന്നാല്‍ ദല്‍ഹി സര്‍ക്കാരില്‍ നിന്നും (ആം ആദ്മി സര്‍ക്കാര്‍) ഒരു അംഗീകാരമോ പ്രോത്സാഹനമോ കിട്ടിയില്ല. മറ്റ് സംസ്ഥാനങ്ങള്‍ ചെസ് താരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. “- ഇങ്ങിനെ പോകുന്നു ഗ്രാന്‍റ് മാസ്റ്റര്‍ താന്യ സച് ദേവിന്റെ പോസ്റ്റ്. ഇനിയെങ്കിലും ചെസ് താരങ്ങളെ അംഗീകരിച്ച് പ്രോത്സാഹിപ്പിക്കാനാണ് താന്യ സച് ദേവ് അപേക്ഷിക്കുന്നത്.
ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന് ബിജെപിയുമായി ഏറ്റുമുട്ടാന്‍ മാത്രമേ നേരമുള്ളൂ. അതുപോലെ മോദിയെ താറടിക്കാനും അവര്‍ ഏറെ സമയം പാഴാക്കുന്നു. അതല്ലാതെ ഇത്തരം ക്രിയാത്മകമായ സര്‍ക്കാര്‍ ഇടപെടലുകള്‍ നടക്കുന്നില്ലെന്ന പരാതി ശക്തമാണ്.
ഇന്ത്യയിലെ അഞ്ചാമത്തെ വനിതാ ചെസ് താരമാണ് റാങ്കിങ്ങില്‍ താന്യ സച് ദേവ്. 2396 ആണ് അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍ നല്‍കുന്ന ഇഎല്‍ഒ റേറ്റിംഗ്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക