ന്യൂദൽഹി: തീവ്രവാദ ഗൂഢാലോചന കേസിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി തിരച്ചിൽ ശക്തമാക്കി.
യുവാക്കളെ തീവ്രവാദികളാക്കി രാജ്യത്ത് ഭീകരത പടർത്താൻ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ഗൂഢാലോചനയുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് എൻഐഎ വ്യാഴാഴ്ച വിവിധ സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.
ഉത്തർപ്രദേശ് ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെയും 19 സ്ഥലങ്ങളിലാണ് തിരച്ചിൽ നടക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ പുറത്ത് വരുന്നതെയുള്ളു.
അതേ സമയം കഴിഞ്ഞ ദിവസം പഞ്ചാബിലെയും ഹരിയാനയിലെയും ഒമ്പത് സ്ഥലങ്ങളിൽ ഗുണ്ടാ-ഭീകര ബന്ധത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി തിരച്ചിൽ നടത്തിയിരുന്നു. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവർക്കെതിരെ ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ബുധനാഴ്ച പുലർച്ചെ മുതൽ പഞ്ചാബിലെ എട്ട് സ്ഥലങ്ങളിലും ഹരിയാനയിലെ ഒരിടത്തും റെയ്ഡ് നടന്നത്.
തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ക്രിമിനൽ വ്യക്തികളെയും ശൃംഖലകളെയും തകർക്കുക എന്നതാണ് റെയ്ഡുകളുടെ ലക്ഷ്യമെന്ന് ഏജൻസി വ്യക്തമാക്കിയിരുന്നു. മേഖലയിൽ പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങളും തീവ്രവാദ ഗ്രൂപ്പുകളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന ബന്ധം തടയാനുള്ള ഏജൻസിയുടെ തീവ്രമായ ശ്രമങ്ങളെ തുടർന്നാണിത് സംഘടിപ്പിച്ചത്.
















