ബെംഗളൂരു: കേരളത്തിൽ നിന്ന് കർണാടകയുടെ അതിർത്തി പ്രദേശങ്ങളിലേക്ക് എത്തിക്കുന്ന 31 ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമല്ലെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) റിപ്പോർട്ട്. കേരളത്തിൽ നിന്നെത്തിച്ച 140 ലഘുഭക്ഷണ സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് 31 എണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്. ചില ഭക്ഷ്യവസ്തുക്കളിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും എഫ്എസ്എസ്എഐ ഉദ്യോഗസ്ഥർ പറഞ്ഞു. മുറുക്ക്, നിപ്പട്ട്, ബ്രെഡ്, ജാം, ഖാര, ചിപ്‌സ്, മിക്സ്ച്ചർ എന്നിവയുൾപ്പെടെയുള്ള ലഘുഭക്ഷണങ്ങളാണ് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്.
ഇത് സംബന്ധിച്ച് എഫ്എസ്എസ്എഐ കേരളത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദക്ഷിണ കന്നഡ, മംഗളൂരു, കുടക്, മൈസൂരു, ചാമരാജനഗർ ജില്ലകളിൽ ഇത്തരം ഭക്ഷ്യവസ്തുക്കൾക്കെതിരെ അവബോധം സൃഷ്ടിക്കുമെന്നും എഫ്എസ്എസ്എഐ ഉദ്യോഗസ്ഥർ പറഞ്ഞു.
മൈസൂരു, ചാമരാജനഗർ, കുടക്, ദക്ഷിണ കന്നഡ, മംഗളൂരു ജില്ലകളിലുള്ള ഹോട്ടലുകൾ, കടകൾ, നിർമാണ യൂണിറ്റുകൾ എന്നിവയിലും വകുപ്പ് റെയ്ഡ് നടത്തി ഭക്ഷ്യ ഉൽപന്നങ്ങൾ പരിശോധനയ്‌ക്കായി ലാബിലേക്ക് അയച്ചതായി ഭക്ഷ്യസുരക്ഷാ കമ്മീഷണർ ശ്രീനിവാസ് കെ. പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ നിർദേശ പ്രകാരമാണ് റെയ്ഡ് നടത്തിയത്.
കാർമോയ്‌സിൻ, ടാർട്രാസൈൻ, ബോൺസായ് 4, ഇ-കോളി, കോളിഫോം ഉൾപ്പെടെയുള്ള കളറിംഗ് ഏജൻ്റുകളും ഭക്ഷ്യ സാമ്പിളുകളിൽ കണ്ടെത്തി. അരി സ്നാക്ക്സ്, മൈസൂർ പാക്ക്, കിവി പഴങ്ങൾ, സ്ട്രോബെറി, ജിലേബി, ദാൽ മിക്സർ, ചിപ്സ്, പപ്പടം എന്നിവ ഉൾപ്പെടുന്ന ഭക്ഷ്യവസ്തുക്കൾ തീരദേശ ജില്ലകളിൽ ജനപ്രിയമാണ്. പരിശോധനയ്‌ക്കിടെ ചില ലേബലിൽ കാലഹരണപ്പെട്ട തീയതിയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് കമ്മീഷണർ കൂട്ടിച്ചേർത്തു.















