ലഖ്നൗ: ഉത്തർപ്രദേശിലെ ബിജ്നോർ ഭാഗത്ത് റെയിൽവെ ട്രാക്കിൽ കല്ലുകൾ ഇട്ട നിലയിൽ കണ്ടെത്തി. ഗർഹ്മൽപൂർ ക്രോസിംഗിലെ റെയിൽവെ ട്രാക്കിലാണ് കരിങ്കല്ലുകൾ ഇട്ട നിലയിൽ കണ്ടെത്തിയത്. മെമു ട്രെയിൻ കടന്നു പോകുന്ന വേളയിലാണ് ട്രാക്കിൽ കല്ലിടിക്കുന്ന ശബ്ദം കേട്ടതെന്ന് ലോക്കോ പൈലറ്റും ജീവനക്കാരും പറഞ്ഞു.
എന്നിരുന്നാലും ട്രെയിൻ സുരക്ഷിതമായി പ്രാദേശത്ത് കടന്നു പോയതായി പോലീസ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചില ആളുകൾ ഇവിടെ റെയിൽവേ ട്രാക്കിൽ കല്ലുകൾ സ്ഥാപിച്ചതായി കണ്ടെത്തിയതെന്ന് ഗവൺമെൻ്റ് റെയിൽവേ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് പവൻ കുമാർ പറഞ്ഞു.
ട്രെയിൻ സുരക്ഷിതമായി കടന്നുപോയതിനു ശേഷം മുർഷാദ്പൂർ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ലോക്കോ പൈലറ്റ് സംഭവത്തെക്കുറിച്ച് ജിആർപിയെ അറിയിച്ചത്. അതേ സമയം ട്രാക്കിൽ കല്ലുകൾ സ്ഥാപിച്ചത് ഗൂഢാലോചനയുടെ ഭാഗമായാണോ എന്ന് ജിആർപി അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
കാൺപൂർ, ജൗൻപൂർ, ബാഗ്പത് എന്നിവയുൾപ്പെടെ സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളിലും റെയിൽവേ ട്രാക്കുകളിൽ സിലിണ്ടറുകളും വടികളും മറ്റ് വസ്തുക്കളും സമീപകാലത്ത് കണ്ടെത്തിയിരുന്നു. ഇതിന് തുടർച്ചയെന്നോണമാണ് വീണ്ടും ട്രാക്കിൽ കല്ലുകൾ കണ്ടെത്തിയത്.
















