ന്യൂദല്‍ഹി: ഹിന്ദുത്വത്തെ ചെളിവാരിയെറിയുന്ന ‘ഹിന്ദുത്വരാഷ്‌ട്രീയത്തിന്റെ കഥ’ എന്ന പുസ്തകം രചിച്ചതിന് പിന്നാലെ കേരളത്തില്‍ പി.എന്‍. ഗോപീകൃഷ്ണന്‍ എന്ന കവിയ്‌ക്ക് പുരസ്കാരങ്ങള്‍ക്ക് പിന്നാലെ പുരസ്കാരങ്ങള്‍ ഒഴുകുന്നു. സിപിഎം കേന്ദ്രങ്ങളിലും ജിഹാദി കേന്ദ്രങ്ങളിലും മറ്റ് ഇടത് പക്ഷ കേന്ദ്രങ്ങളിലും പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചകളും കൊഴുക്കുകയാണ്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അവരുടെ 2024ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാര്‍ഡാണ് പി.എന്‍. ഗോപീകൃഷ്ണന്റെ ‘ഹിന്ദുത്വരാഷ്‌ട്രീയത്തിന്റെ കഥ’ എന്ന പുസ്തകത്തിന് നല്‍കിയിരിക്കുന്നത്.
കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ (എസ്എസ് എഫ്)വരെ അവരുടെ സാഹിത്യ അവാര്‍ഡ് നല്‍കിയിരിക്കുന്നത് പി.എന്‍. ഗോപീകൃഷ്ണന്റെ പുസ്തകത്തിനാണ്. 50001 രൂപയും ഫലകവുമാണ് നല്‍കിയത്. കാലം ആവശ്യപ്പെടുന്ന ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്ന എഴുത്തുകാരന്‍ എന്ന നിലയ്‌ക്കാണ് ഹിന്ദുത്വരാഷ്‌ട്രീയത്തിന്റെ കഥ എന്ന പുസ്തകം രചിച്ച ഗോപീകൃഷ്ണന് ഈ പുരസ്കാരം നല്‍കുന്നതെന്ന് എസ് എസ് എഫ് പറയുന്നു.
“സവർക്കറേയും, ഗോഡ്സെയേയും ചുറ്റിപ്പറ്റി ഒരു ബൃഹത്തായ സാംസ്കാരിക പ്രപഞ്ചം രൂപംകൊള്ളുന്ന കാലത്ത്, അവയെ ദുർബലപ്പെടുത്താൻ ഒരു പ്രതിരോധ പദാർത്ഥം ചരിത്രത്തിനുള്ളിൽ നിന്നും വിവേകത്തിന്റെ രൂപത്തിൽ കടഞ്ഞെടുക്കുകയാണ് പി എൻ ഗോപികൃഷ്ണൻ ‘ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ കഥ’ യിലൂടെ ചെയ്തതെന്നാണ് പുസ്തകത്തെ ന്യായീകരിക്കുന്നവര്‍ പറയുന്നത്. ഹിന്ദു രാഷ്‌ട്രീയത്തിന്റെ ഉദ്ഭവത്തിന്റെ ചരിത്രം മുതൽ വർത്തമാനകാല ഇന്ത്യയിലെ അതിന്റെ പ്രയോഗങ്ങൾ വരെയുള്ള രാഷ്‌ട്രീയത്തെ വിലയിരുത്തിയെന്നാണ് ലേഖകന്‍ അവകാശപ്പെടുന്നത്.
ഇടത് കണ്ണടയുടെ കാഴ്ചപ്പാടില്‍ സവര്‍ക്കറെ ഉള്‍പ്പെടെ വീണ്ടും അധിക്ഷേപിക്കുന്നതാണ് ഈ പുസ്തകം. ഹിന്ദുത്വ ഇത്രത്തോളം വളര്‍ന്നതിന്റെ പിന്നിലെ യഥാര്‍ത്ഥ സാഹചര്യം ഈ പുസ്തകം മറച്ചുവെയ്‌ക്കുകയും ചെയ്യുന്നു. ഹിന്ദുത്വത്തിന്റെ ഈ ഉയിര്‍ത്തെഴുന്നേല്‍പ് കാലത്തിന്റെ ആവശ്യമായിരുന്നുവെന്ന കാര്യവും ലേഖകന്‍ സൗകര്യപൂര്‍വ്വം മറയ്‌ക്കുന്നു.
കേരളത്തിലെ ഇസ്ലാമിക സംഘടനകളും ഈ പുസ്തകത്തിന്റെ പേരില്‍ അവാര്‍ഡുകള്‍ ചൊരിയാനും ഗ്രന്ഥകര്‍ത്താവിനെ കൊണ്ടാടാനും തുടങ്ങിയിട്ടുണ്ട്.














