ന്യൂദൽഹി: ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത കുത്താണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെന്ന് വിശേഷിപ്പിച്ച് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ. അമേരിക്കയിൽ ബിജെപിക്കെതിരെ രാഹുൽ നടത്തിയ ഏറ്റവും പുതിയ പരാമർശത്തിനെതിരെയാണ് രൂക്ഷമായ ആക്രമണം.
യുപിഎ ഭരണകാലത്ത് കോൺഗ്രസും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം അനുസരിച്ച് വിദേശത്ത് നടത്തിയ പരാമർശങ്ങളിലൂടെ ഇന്ത്യൻ ജനാധിപത്യത്തെ ദുർബലപ്പെടുത്താനാണ് ഗാന്ധി ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു.
“രാഹുൽ ഗാന്ധി പക്വതയില്ലാത്ത ഒരു പാർട്ട് ടൈം നേതാവാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അദ്ദേഹം പ്രതിപക്ഷ നേതാവായി വന്നതിനുശേഷം ആളുകൾ അദ്ദേഹത്തിന്റെ ചുമലിൽ വലിയ ഉത്തരവാദിത്തം വെച്ചിരിക്കുന്നു. എന്നാൽ ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു കറുത്ത പൊട്ടാണ് രാഹുൽ ഗാന്ധിയെന്ന് പറയുന്നതിൽ എനിക്ക് വിഷമമുണ്ട്. വിദേശരാജ്യത്ത് പോകുമ്പോൾ എന്ത് സംസാരിക്കണമെന്ന് പോലും അദ്ദേഹത്തിന് അറിയില്ല,” – ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ഭാട്ടിയ പറഞ്ഞു.
യുഎസിൽ നടന്ന ഒരു പരിപാടിയിൽ ആർഎസ്എസിനെതിരെ ഗാന്ധി നടത്തിയ പരാമർശങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഡാളസിൽ നടത്തിയ പ്രസംഗത്തിൽ ചൈനയ്‌ക്കെതിരെ ഒരു വാക്ക് പോലും ഉരിയാടാനോ പ്രസ്താവന നടത്താനോ ഗാന്ധിക്ക് കഴിയില്ലെന്ന് രൂക്ഷമായി പ്രതികരിച്ച ഭാട്ടിയ പറഞ്ഞു.
കൂടാതെ രാഹുൽ ഇന്ത്യയെ ദുർബലപ്പെടുത്തുന്നു. അദ്ദേഹം ചൈനയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും ബിജെപി നേതാവ് പറഞ്ഞു. കോൺഗ്രസിന്റെ ഭരണകാലത്ത് ചൈനയുമായി പാർട്ടി-ടു-പാർട്ടി ധാരണാപത്രം ഒപ്പുവെച്ചതായി ഭാട്ടിയ കുറ്റപ്പെടുത്തി.
ഇന്ത്യൻ ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ രാഹുൽ ഗാന്ധി നടത്തുന്ന ശ്രമങ്ങളുടെ അനന്തരഫലമാണ് ആ ധാരണാപത്രത്തിന്റെ ഫലമാണ്. താൻ പറയുന്നതിൽ തെറ്റുണ്ടെങ്കിൽ ധാരണാപത്രം പരസ്യമാക്കാൻ രാഹുൽ ഗാന്ധിയെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
















