
ന്യൂദൽഹി: വയനാട് മേപ്പാടി മുണ്ടകൈയിലെ ഉരുൾപൊട്ടലിൽ സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്ന് ദക്ഷിണേന്ത്യയിലെ എല്ലാ സൈനിക കേന്ദ്രങ്ങള്‍ക്കും അലര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യൻ പറഞ്ഞു. പ്രധാനമന്ത്രി സംഭവം നടന്നതിനു പിന്നാലെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒരുമിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവിധ സഹായങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. കേന്ദ്ര പ്രതിനിധി ഉടൻ വയനാട്ടിലേക്ക് പോകുമെന്നും ആരാണെന്നതില്‍ ഉടൻ തീരുമാനം ഉണ്ടാകുമെന്നും കേന്ദ്ര സഹ മന്ത്രി ജോര്‍ജ് കുര്യൻ പറഞ്ഞു. എൻ.ഡി.ആർ.എഫ് ടീമുകൾ കേരളത്തിന് പുറത്ത് നിന്നും എത്തും. എല്ലാ കേന്ദ്ര സേനകളോടും ഇടപെടാൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആളുകൾക്ക് കൃത്യമായി ഇപ്പോഴും അവിടെ എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല.എയർ ഫോഴ്സ് ഉൾപ്പെടെ എല്ലാ സന്നാഹങ്ങളും അവിടേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫലപ്രദമായി കാര്യങ്ങൾ നീക്കാൻ പറ്റുമെന്നാണ് കരുതുന്നത്. ഇപ്പോൾ കാര്യങ്ങൾ കൃത്യമായി പറയാൻ പറ്റാത്ത അവസ്ഥയുണ്ട്. കുറച്ചുകൂടി കഴിഞ്ഞാൽ ആണ് കാര്യങ്ങളെല്ലാം വ്യക്തമാവുകയുള്ളൂ. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും വിളിച്ചുവെന്നും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യങ്ങളോട് പ്രതികരിച്ചു.