ബെംഗളൂരു : ഷിരൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനം ഊർജ്ജിമാക്കാത്ത സംസ്ഥാന സർക്കാരിനും മന്ത്രിക്കുമെതിരെ ബെംഗളൂരു ലോറി അസോസിയേഷൻ .
മണ്ണിടിഞ്ഞ് ആറു ദിവസമായി കുടുങ്ങി കിടക്കുകയാണ് അർജുൻ. ഇതുവരെ ഒന്നും ചെയ്യാനായിട്ടില്ല .ഉത്തര കന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി സ്ഥലം സന്ദർശിച്ച് പരിശോധന പോലും നടത്തിയിട്ടില്ലെന്ന് ബെംഗളൂരുവിലെ ലോറി അസോസിയേഷൻ പ്രസിഡൻ്റ് ഷണ്‍മുഖപ്പ പറഞ്ഞു.
സംസ്ഥാന സർക്കാർ ലോറി ഡ്രൈവർമാരോട് കടുത്ത അവഗണനയാണ് കാട്ടുന്നത്. മണ്ണ് ഇടിഞ്ഞ ഭാഗത്തേക്ക് പോകാൻ ഞങ്ങളെയും അനുവദിക്കുന്നില്ല. മണ്ണിടിഞ്ഞുവീണ് മന്ത്രിമാരോ അവരെ പിന്തുണയ്‌ക്കുന്നവരോ ചെളിയില്‍ കുടുങ്ങിയിരുന്നെങ്കിലോ? അർജുൻ എന്ന ലോറി ഡ്രൈവറെ സംസ്ഥാന സർക്കാർ ഉടൻ സംരക്ഷിക്കണം. നാളെ ഉച്ചയ്‌ക്ക് 12നകം ലോറി നീക്കം ചെയ്യണം. ഇല്ലെങ്കില്‍ സംസ്ഥാനത്തെ എല്ലാ ലോറികളും സംഭവസ്ഥലത്ത് എത്തിച്ച് നിർത്തിയിടുമെന്നും ഷണ്‍മുഖപ്പ വ്യക്തമാക്കി.
















