തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ശുചീകരണത്തൊഴിലാളി ജോയിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി ദക്ഷിണറെയിവേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ഡോ. മനീഷ് തപ്‌ല്യാല്‍.
സംഭവത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥ സംഘം അന്വേഷിക്കും. കനാലിലേക്ക് ഒഴുകിയെത്തുന്നത് നഗരത്തിലെ മാലിന്യമാണെന്നും തോടിന്റെ ശുചീകരണത്തിന്റെയും ചെളിനീക്കലിന്റെയും പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന ജലസേചനവകുപ്പിനാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജലസേചന വകുപ്പിന്റെ കീഴിലുള്ള പന്ത്രണ്ടു കിലോമീറ്ററോളം വരുന്ന ആമഴിഞ്ചാന്‍ തോടിന്റെ 117 മീറ്റര്‍ മാത്രമാണ് റെയില്‍വേ യാര്‍ഡിന് താഴെക്കൂടി കടന്നുപോകുന്നതെന്നും ഇത് വൃത്തിയാക്കേണ്ടതിന്റെ ഉത്തരവാദിത്വം ജലസേചന വകുപ്പിനാണെന്നും മനീഷ് തപ്‌ല്യാല്‍ പറഞ്ഞു. റെയില്‍വേ പാലത്തിന്റെ ഭാഗത്ത് ചരിവുള്ളതിനാല്‍ വെള്ളം വേഗത്തില്‍ ഒഴുകിപ്പോകാറുണ്ട്. അതേസമയം പവര്‍ ഹൗസിന് സമീപം തോട് പുറത്തേക്ക് പോകുന്ന ഭാഗത്ത് ഉയരക്കൂടുതലാണ്. ഇവിടെ ഭിത്തിപോലെയാണ്. ഇതാണ് തുരങ്കത്തിനുള്ളില്‍ മാലിന്യങ്ങളും ചെളിയും കെട്ടിക്കിടക്കുന്നതിന് കാരണം. ജലസേചനവകുപ്പ് ഈ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് ആദ്യം വേണ്ടത്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുത്ത് തോട് ശുചിയാക്കുന്നതിന് റെയില്‍വേ മുന്‍കൈയെടുത്തത്. ജലസേചനവകുപ്പിലെ കരാറുകാരെയാണ് ഏല്‍പ്പിച്ചത്. അപ്രതീക്ഷിതമായ കുത്തൊഴുക്കാണ് ദുരന്തത്തിന് വഴിവച്ചത്. നാല് അടിയോളം താഴ്ച മാത്രമാണുണ്ടായിരുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ സാധ്യതകള്‍ വിലയിരുത്തുന്നതിനിടെയാണ് അപകടമുണ്ടായതും. സംഭവ സമയത്ത് ജോയിയുടെ കരാര്‍ സൂപ്പര്‍വൈസറും ഒപ്പമുണ്ടായിരുന്നു.
റെയില്‍വേയുടെ പ്രദേശത്തേയ്‌ക്ക് കടക്കുന്ന തോടിന്റെ ഭാഗത്ത് മാലിന്യം തടയാന്‍ ഇരുമ്പ് വല റെയില്‍വേ തന്നെ സ്ഥാപിച്ചിട്ടുണ്ട്. റെയില്‍വേയുടെ ഭാഗത്തുള്ള തോടിന്റെ തുറന്ന വശത്ത് 13 മീറ്റര്‍ ഉയരമുള്ള ഇരുമ്പുവേലിയുമുണ്ട്. അതിനാല്‍ അവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ കഴിയില്ല. കോര്‍പ്പറേഷന്‍ പരിധിയിലെ തോട്ടിലേക്ക് അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നതാണ് മാലിന്യങ്ങള്‍ കുന്നുകൂടുന്നതിനുള്ള കാരണം. ആമഴിഞ്ചാന്‍ തോടില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയുന്നതിന് വേണ്ട മുന്‍കരുതലും കോര്‍പ്പറേഷന്‍ സ്വീകരിക്കണം, അദ്ദേഹം ആവശ്യപ്പെട്ടു.












