കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണറുടെ ഓഫീസിനെ അപകീർത്തിപ്പെടുത്തുകയും അപവാദ പ്രചരണം നടത്തുകയും ചെയ്തതിന് കൊൽക്കത്ത പോലീസ് കമ്മീഷണർ വിനീത് ഗോയലിനും ഡിസിപി ഇന്ദിരാ മുഖർജിക്കുമെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അച്ചടക്ക നടപടി. കേന്ദ്ര സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ വാത്താഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഗോയലിനെയും കൊൽക്കത്ത പോലീസ് ഡെപ്യൂട്ടി കമ്മീഷണർ (ഡിസിപി) സെൻട്രൽ ഇന്ദിരാ മുഖർജിയെയും കുറിച്ച് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് ജൂൺ അവസാനവാരം ആഭ്യന്തരമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് തുടക്കം കുറിച്ചത്.
തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നടന്ന അക്രമങ്ങളിൽ ഇരയായവർക്ക് ഗവർണറെ കാണാൻ രാജ്ഭവൻ ആവശ്യമായ അനുമതി നൽകിയിട്ടും കൊൽക്കത്ത പോലീസ് ഉദ്യോഗസ്ഥർ അനുവദിക്കാത്തതുവഴി ഉടലെടുത്ത പ്രശ്‌നങ്ങൾ ഗവർണർ തന്റെ റിപ്പോർട്ടിൽ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
വിശദമായ ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അച്ചടക്ക നടപടി ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു.
കത്തിന്റെ പകർപ്പ് ജൂലൈ നാലിന് സംസ്ഥാന സർക്കാരിന് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്ഭവനിലേക്ക് നിയോഗിക്കപ്പെട്ട മറ്റ് ചില പോലീസ് ഉദ്യോഗസ്ഥർ, രാജ്ഭവനിലെ ഒരു വനിതാ താൽക്കാലിക ജീവനക്കാരി 2024 ഏപ്രിൽ-മെയ് മാസങ്ങളിൽ കെട്ടിച്ചമച്ച ആരോപണങ്ങളെ പ്രോത്സാഹിപ്പിക്കുകയും രാജ്ഭവനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി ബംഗാൾ ഗവർണർ റിപ്പോർട്ടിൽ കുറ്റപ്പെടുത്തി.
“ഈ ഐപിഎസ് ഉദ്യോഗസ്ഥർ അവരുടെ പ്രവൃത്തികളിലൂടെ ഗവർണറുടെ ഓഫീസിനെ കളങ്കപ്പെടുത്തുക മാത്രമല്ല, ഒരു ജനസേവകന് ഒട്ടും അനുയോജ്യമല്ലാത്ത രീതിയിൽ പ്രവർത്തിക്കുകയും പെരുമാറ്റ ചട്ടങ്ങൾ ലംഘിക്കുകയും ചെയ്ത”തായി ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു.
















