ഓസ്കാർ ജേതാവും ടൈറ്റാനിക്, അവതാർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവുമായ ജോണ്‍ ലാൻഡൗ അന്തരിച്ചു. 63 വയസായിരുന്നു. ജാമി ലാൻഡൗ ആണ് മരണവിവരം പുറത്ത് വിട്ടത്. ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജെയിംസ് കാമറൂണിന്റെ നിർമാണ പങ്കാളിയാണ് ജോണ്‍ ലാൻഡൗ.
ടൈറ്റാനിക് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അദ്ദേഹം ഹോളിവുഡ് സിനിമാ മേഖലയില്‍ ശ്രദ്ധേയനാകുന്നത്. സിനിമാ ലോകം ഏറെ ചർച്ച ചെയ്ത സിനിമയായിരുന്നു അവതാർ. 1980 മുതലാണ് സിനിമാ നിർമാണ മേഖലയിലെ അദ്ദേഹത്തിന്റെ യാത്ര ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളുടെ സഹനിർമാതാവായി ജോണ്‍ ലാൻഡൗ പ്രവർത്തിച്ചു. 1997-ലാണ് ടൈറ്റാനിക് പുറത്തിറങ്ങിയത്. ആഗോള ബോക്സോഫീസില്‍ 10 കോടി കടക്കുന്ന ആദ്യ സിനിമയായിരുന്നു ടൈറ്റാനിക്.
11 ഓസ്കാറുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. 2009-ല്‍ പുറത്തിറങ്ങിയ അവതാറും 2022-ല്‍ പുറത്തിറങ്ങിയ അവതാറിന്റെ രണ്ടാം ഭാഗവും വലിയ ഹിറ്റായിരുന്നു. ആഗോള ബോക്സോഫീസിലും ചിത്രം വമ്പൻ കളക്ഷനാണ് നേടിയത്. മരണവാർത്ത അറിഞ്ഞ് ഹോളിവുഡ് സിനിമാ മേഖലയിലെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.
1960 ജൂലൈ 23-ന് ന്യൂയോർക്കിലാണ് ലാൻഡയുടെ ജനനം. മാൻഹട്ടൻ സിനിമ ഹൗസ് ഉടമകളും അമേരിക്കൻ ഫിലിം തിയേറ്റർ സ്ഥാപകാരുമായ എലി എ ലാൻഡൗ, എഡി ലാൻഡൗ എന്നിവരാണ് മാതാപിതാക്കൾ. 1980-കളിൽ പ്രൊഡക്ഷൻ മാനേജറായായിരുന്നു ലാൻഡയുടെ തുടക്കം.
ജോ ജോൺസ്റ്റണിന്റെ ‘ഹണി ഐ ഷ്രങ്ക് ദി കിഡ്‌സ്’, വാറൻ ബീറ്റിയുടെ ‘ഡിക്ക് ട്രേസി’ എന്നീ രണ്ട് ഡിസ്‌നി ചിത്രങ്ങളുടെ സഹ-നിർമാതാവായി. അവതാർ’ സീരീസിന്റെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിയോഗം.
















