കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ അജാനൂര്‍ പഞ്ചായത്തിന്റെ ആസ്ഥാനമായ വെള്ളിക്കോത്ത് പ്രദേശത്തെ ‘സംഘി നിരോധിത മേഖല’യാക്കി ബോര്‍ഡ്. വെള്ളിക്കോത്ത് ടൗണില്‍ സിഐടിയു ഓട്ടോ സ്റ്റാന്റിന് എതിര്‍വശത്തായി ബുധനാഴ്ച രാവിലെയാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.
സിപിഎം ശക്തികേന്ദ്രമാണ് പ്രദേശം. ഇവിടത്തെ ബൂത്തുകളില്‍ ബിജെപി കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനിയുടെ വോട്ട് പ്രതീക്ഷിച്ചതിലും അധികം വര്‍ധിച്ചതാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഇങ്ങനെയൊരു ബോര്‍ഡ് പ്രത്യക്ഷപ്പെടാന്‍ കാരണമെന്ന് സൂചനയുണ്ട്.
‘പാര്‍ട്ടി മതം തിന്നും വിറ്റും രാഷ്ട്രീയത്തില്‍ കൂട്ടികലര്‍ത്തിയും ജീവിക്കുന്നവര്‍ ഈ നാടിന്റെ പടിക്ക് പുറത്ത്…സംഘി നിരോധിത മേഖല എന്നാണ് ബോര്‍ഡിലെ വരികള്‍. സംഘി നിരോധിത മേഖലയായി പ്രഖ്യാപിച്ചതാരെന്ന് സംബന്ധിച്ച് ബോര്‍ഡില്‍ സൂചനയൊന്നുമില്ല. അതേസമയം സിപിഎമ്മിനകത്ത് തന്നെ രൂപപ്പെട്ട ‘സംഘി ബ്രിഗേഡി’ നെയും പാര്‍ട്ടിക്ക് പുറത്തുള്ള സംഘപരിവാര്‍ അനുകൂലികളെയും ഭയപ്പെടുത്തി ഒതുക്കി നിര്‍ത്താനുളള നീക്കമാണ് ഇതെന്നും സിപിഎമ്മിന് അകത്തു തന്നെ സംസാരമുണ്ട്. വര്‍ഷങ്ങളായി സിപിഎമ്മിനും ബഹുജന സംഘടനകള്‍ക്കും ഒഴികെ മറ്റൊന്നിനും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാത്ത പ്രദേശമാണ് വെള്ളിക്കോത്ത്.
ഈ ലോകസഭ തെരഞ്ഞെടുപ്പില്‍ ഈ പ്രദേശം ഉള്‍പ്പെടുന്ന 20, 21, 22 ബൂത്തുകളില്‍ സിപിഎമ്മില്‍ നിന്ന് വലിയതോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായിട്ടുണ്ട്. ഇതെല്ലാം ഏറെക്കുറെ ബിജെപിക്കാണ് ലഭിച്ചത്. സിപിഎം മുന്‍ ജില്ലാ കമ്മറ്റിയംഗത്തിന്റെ പ്രവര്ത്ത പരിധിയില്‍പ്പെടുന്ന ബൂത്ത് 20 ല്‍ 106 വോട്ടാണ് ബിജെപിക്ക് കിട്ടിയത്. മുന്‍ കാലങ്ങളില്‍ ഇവിടെ 10 വോട്ടിന് താഴെ മാത്രമാണ് ബിജെപിക്ക് ലഭിച്ചുകൊണ്ടിരുന്നത്. 21-ാം ബൂത്തില്‍ 312, 22 ല്‍ 378 വോട്ടുമാണ് ലഭിച്ചത്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുടുതലാണ്.
വെള്ളിക്കോത്ത് യങ്മെന്‍സ് ക്ലബിന് സമീപം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ വിജയം ആഘോഷിക്കാന്‍ ചൊവ്വാഴ്ച രാത്രി സംഘടിച്ച് പടക്കം പൊട്ടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വിരട്ടിയോടിക്കുകയും പടക്കമെടുത്ത് കൊണ്ടുപോകുകയും ചെയ്തതായി പരാതിയുണ്ട്. എന്നാല്‍ സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: