ചവുട്ടിയാല്‍ കടിക്കാത്ത പാമ്പുണ്ടോ എന്ന ചോദ്യം സാധാരണ കേള്‍ക്കാറുള്ളതാണ്. നോവിച്ചു വിട്ടവരോട് നാഗങ്ങള്‍ കടുത്ത പക ഉള്ളില്‍ സൂക്ഷിക്കുകയും, അവസരം വരുമ്പോള്‍ പകതീര്‍ക്കുമെന്നുള്ള വിശ്വാസം പൊതുവെയുണ്ട്.
പണ്ട്, ഖാണ്ഡവവനം അഗ്നിക്കിരയായപ്പോള്‍ തന്റെ മാതാവ് കാട്ടുതീയില്‍ പെട്ടു കത്തിച്ചാമ്പലായതിന്റെ ദുഃഖവും അതോടൊപ്പം കടുത്ത പകയും അശ്വസേനനെന്ന ഉഗ്രനാഗത്തിന്റെ ഉള്ളില്‍ നാള്‍ക്കുനാള്‍ അധികരിച്ചുവന്നു. ഖാണ്ഡവം ദഹിപ്പിച്ചത് അഗ്നിദേവന് ആയിരുന്നെങ്കിലും അതിനുവേണ്ട സഹായം ചെയ്തു കൊടുത്ത അര്ജ്ജുനന് ആയിരുന്നു. അതിനാല്‍ അര്‍ജ്ജുനനോടായിരുന്നു നാഗകോപം. തന്റെ നഷ്ടപ്പെട്ട ഓജസ്സ് വീണ്ടെടുക്കാന്‍ സഹായിക്കണമെന്ന അഗ്നിദേവന്റെ ആവശ്യം കൃഷ്ണാര്ജ്ജുനന്മാര് സ്വീകരിക്കുകയായിരുന്നു. ഖാണ്ഡവദാഹം അശ്വസേനന്റെയുള്ളില്‍ തിളച്ചു കിടന്നു.
പാര്‍ത്ഥനോടുള്ള പകയും വെറുപ്പുമായി സര്‍പ്പശ്രേഷ്ഠന്‍ അവസരം കാത്ത് പാതാളത്തില്‍ കഴിച്ചു കൂട്ടി. കൃഷ്ണനും അര്‍ജ്ജുനനും ചേര്‍ന്ന് നടത്തിച്ച ഈ വഹ്നിതാണ്ഡവത്തില്‍, അര്‍ജ്ജുനനെയാണ് വിരോധിയായി അശ്വസേനന് കണ്ടത്.
ഒരിക്കല്‍ യമുനാതീരത്തെ ഉദ്യാനഗൃഹത്തില്‍ ശ്രീകൃഷ്ണനും പാര്‍ത്ഥനും ഓരോ കാര്യങ്ങള്‍ പറഞ്ഞിരിക്കുമ്പോള്‍, അഗ്നിദേവന് അവരുടെ അടുത്തേക്ക് ബ്രാഹ്മണ വേഷത്തില്‍ ആഗതനായി. ഇരുവരും വിപ്രനെ ആദരവോടെ സ്വീകരിച്ച് ആഗമനോദ്ദേശം ആരാഞ്ഞു. ‘ഇഷ്ടഭോജ്യം’ നല്‍കണമെന്നതായിരുന്നു ആഗതന്റെ ആവശ്യം. ഭഗവാന് കൃഷ്ണന്, അന്തണന്റെ ആവശ്യം അംഗീകരിച്ചപ്പോള്‍ ബ്രാഹ്മണവേഷം വെടിഞ്ഞ് അഗ്നി, സ്വരൂപത്തില്‍ പ്രത്യക്ഷനായി. തനിക്ക് ഖാണ്ഡവ വനത്തെയാണ് ആഹരിക്കേണ്ടതെന്ന് അറിയിച്ചു. ദേവരാജനാല്‍ സംരക്ഷിക്കപ്പെടുന്ന ആ വനം അഗ്നിക്ക് ഇരയാക്കുവാന്‍ അത്ര എളുപ്പമായിരുന്നില്ല. തീ ആളിപ്പടരുമ്പോഴേക്കും ഇന്ദ്രന് മഴ പെയ്യിച്ച് തീ അണച്ചുകളയും.
ഏതിനും ഒരു കാര്യവും, കാരണവും ഉണ്ടാകാതെ തരമില്ല. മറ്റു വനങ്ങള്‍ ധാരാളമായുള്ളപ്പോള്‍ ശതമഖന്റെ ഇഷ്ടവനമായ ഖാണ്ഡവം തന്നെ ദഹിപ്പിക്കണമെന്ന നിര്‍ബന്ധബുദ്ധി കാട്ടുന്നത്തിലെ ഔചിത്യം അറിയാന്‍ ഇന്ദ്രപുത്രനായ അര്ജ്ജുനന് ആഗ്രഹം പ്രകടിപ്പിച്ചു. തനിക്കു പിടിപെട്ട അജീര്‍ണ്ണത്തെക്കുറിച്ച് അപ്പോഴാണ് അഗ്നിദേവന് വിശദമാക്കിയത്. ശ്വേതകി എന്ന രാജാവിന്റെ തുടര്‍ച്ചയായ യാഗത്തില്‍ മനസ്സുമടുത്ത ഋത്വിക്കുകള്‍ രാജാവിനോട്, ഇനിയും യാഗം നടത്തുവാന്‍ ശ്രീരുദ്രനെ പ്രസാദിപ്പിക്കണമെന്ന് ഉപദേശിച്ചു. കഠിന തപസ്സു ചെയ്ത രാജാവില്‍ മഹാദേവന് പ്രസാദിച്ചു. പക്ഷേ, യാഗാധികാരം ബ്രാഹ്മണര്‍ക്കാണെന്നും അതിനാല്‍ ദേവദേവന് യാഗം ചെയ്യണമെന്ന രാജാവിന്റെ ആവശ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി. പ്രതിവിധിയായി ഒരു വ്യാഴവട്ടം (12വര്‍ഷം) വ്രതശുദ്ധിയോടെ അഗ്നിയില്‍ ഹവിസ് ഹോമിച്ചാല്‍ അഗ്നിദേവന് തൃപ്തനായി രാജാവിന്റെ അഭീഷ്ടം സാധിപ്പിക്കുമെന്ന് ശിവഭഗവാന് അനുഗ്രഹിച്ചു.
അപ്രകാരം പന്ത്രണ്ടു വര്‍ഷം മുടങ്ങാതെ രാജാവ് അഗ്നിയില്‍ ആജ്യം ഹോമിച്ചു. ഒടുവില്‍ മഹാദേവന് പ്രത്യക്ഷനായി. ഭൂമിയില്‍ തന്റെ അംശജാതനായ ദുര്‍വ്വസ്സാവ്, രാജാവിന്റെ യാഗം ഭംഗിയായി ചെയ്തു തരുമെന്നനുഗ്രഹിച്ചു. അങ്ങനെ ശ്വേതകിയുടെ യജ്ഞം സമംഗളം പൂര്‍ത്തിയായി. എന്നാല്‍ ഇടതടവില്ലാതെ നെയ് സേവിച്ചതുകൊണ്ട് വഹ്നിദേവന് അജീര്‍ണ്ണം ബാധിച്ച് ഓജസ്സും തേജസ്സും നഷ്ടമായി. അഗ്നിമാന്ദ്യത്തിനു പ്രതിവിധി അറിയുവാന്‍ അഗ്നിദേവന് ബ്രാഹ്മദേവനെ സമീപിച്ചു. വൈവിദ്ധ്യമാര്‍ന്ന ജീവജാലങ്ങളും
ഔഷധികളും നിറഞ്ഞ ഖാണ്ഡവ വനത്തെ ഭക്ഷിക്കുന്നതിലൂടെ സകലവിഷമവും മാറി പഴയതുപോലെ ഓജസ്സും തേജസ്സും തിരികെ ലഭിക്കുമെന്ന് ബ്രഹ്മദേവന് അരുളിച്ചെയ്തു. ഖാണ്ഡവ ദഹനത്തിന് ശ്രമിക്കുമ്പോഴൊക്കെ ശതക്രതു (ഇന്ദ്രന്) തടസ്സപ്പെടുത്തിയതിനാല്‍ അഗ്നിദേവന്റെ ശ്രമം വിഫലമാകുന്നതായി കൃഷ്ണാര്ജ്ജുനന്മാരെ അഗ്നിദേവന് അറിയിച്ചു. എല്ലാം അറിഞ്ഞപ്പോള്‍ കൃഷ്ണനും കിരീടിയും അഗ്നിയെ സഹായിക്കാന്‍ സന്നദ്ധരായി. ആയുധമില്ലാതെ ദേവന്മാരോട് അടരാടാന്‍ കഴിയില്ലെന്നും അതിനു വേണ്ട സജ്ജീകരണങ്ങള്‍ ചെയ്യണമെന്നും ഇരുവരും അഗ്നിയോട് ആവശ്യപ്പെട്ടു. അഗ്നിദേവന് ഉടനെ വരുണനെ വിളിച്ച് കാര്യം ഗ്രഹിപ്പിച്ചു.
അമ്പൊടുങ്ങാത്ത ആവനാഴിയും, കപിധ്വജാങ്കിത രഥവും അതിവിശിഷ്ടമായ ഗാണ്ഡീവമെന്ന വില്ലും അര്ജ്ജുനന് ലഭിച്ചത് ഇങ്ങനെയാണ്. കൃഷ്ണാര്‍ജ്ജുന സഹായത്താല്‍ ഖാണ്ഡവം ദഹിപ്പിക്കാന്‍ അഗ്നിക്ക് പ്രയാസമുണ്ടായില്ല. ആ ദാവാഗ്നിയില്‍ പെട്ട് കൊടുംവനത്തിലെ സമസ്ത ജീവജാലങ്ങളും വെന്തു വെണ്ണീറായി. ഇന്ദ്രന്റെ ഇഷ്ടനായ തക്ഷകന് ആ കാട്ടില്‍ അപ്പോഴുണ്ടായിരുന്നില്ല. തക്ഷകപുത്രനായ അശ്വസേനനെ ഇന്ദ്രന് മായപ്രയോഗത്താല്‍ രക്ഷിക്കുകയും ചെയ്തു. ഖാണ്ഡവത്തില്‍ കഴിഞ്ഞ മയാസുരന്‍ പാര്‍ത്ഥനെ അഭയം പ്രാപിച്ചു മരണത്തില്‍ നിന്നും രക്ഷപെട്ടു. എന്നാല്‍ ഈ അഗ്നി താണ്ഡവത്തില്‍ അശ്വസേനന്റെ മാതാവ് കരിഞ്ഞു ചാമ്പലായി. മാതൃഘാതകനോട് പ്രതികാരം ചെയ്യേണ്ടത് പുത്രനായ തന്റെ കടമയാണെന്ന് അശ്വസേനന് മനസ്സില്‍ ഉറപ്പിച്ച് ഫല്‍ഗുനനെ വധിക്കുവാന്‍ തക്കം പാര്‍ത്തിരുന്നു.
കുരുക്ഷേത്രത്തില്‍ അര്‍ജ്ജുനനും കര്‍ണ്ണനും പരസ്പരം യുദ്ധം ചെയ്യുന്ന സമയത്ത് അശ്വസേനന് പാതാളം വിട്ട് യുദ്ധഭൂമിയിലെത്തി. ഉള്ളില്‍ പകയുമായി കഴിഞ്ഞിരുന്ന നാഗം കര്‍ണ്ണന്റെ തൂണീരത്തില്‍ ഇഴഞ്ഞു കയറി ഒരു അസ്ത്രത്തില് ചുറ്റിയിരുന്നു. കര്ണ്ണന് ആ നാഗസ്ത്രമെടുത്ത് അഭിമന്ത്രിച്ച് അര്‍ജ്ജുനനു നേരെയയച്ചു. തന്റെ പക തീര്‍ക്കാന്‍ അവസരം കിട്ടിയതില്‍ അശ്വസേനന് അതീവ സന്തുഷ്ടനായി. എല്ലാമറിയുന്ന ശ്രീകൃഷ്ണ ഭഗവാന് രഥം ചവുട്ടി താഴ്ത്തിയതുകൊണ്ട് അര്‍ജ്ജുന കിരീടത്തില്‍ തട്ടി അസ്ത്രം വ്യര്‍ത്ഥമായി. അപ്പോള്‍ അശ്വസേനന് അഗാധ ദുഃഖമുണ്ടായി. പാര്‍ത്ഥസാരഥിയായി ഭഗവാനുള്ളപ്പോള്‍ അര്ജ്ജുനന് ഭയപ്പെടേണ്ടതില്ലല്ലോ. തന്നെ ഒരിക്കല്‍ കൂടി അസ്ത്രമായി ഉപയോഗിക്കുവാന്‍ കര്‍ണ്ണനോട് അശ്വസേനന് ആവശ്യപ്പെട്ടു. എന്നാല്‍ സ്വന്തം കഴിവിലും ശൗര്യത്തിലും ഉറച്ച വിശ്വാസമുണ്ടായിരുന്ന കര്ണ്ണന്, നാഗത്തിന്റെ അപേക്ഷ തള്ളി. പകകൊണ്ട് വരുംവരായ്മകള്‍ തിരിച്ചറിയാന്‍ കഴിയാതെ അശ്വസേനന് നേരിട്ട് വിജയനെ ആക്രമിക്കാന്‍ ചെന്നു. ശ്രീകൃഷ്ണന്റെ നിര്‍ദേശത്തില്‍ ആ ഉഗ്രനാഗത്തെ പിന്നീട് അര്ജ്ജുനന് വധിച്ചു.
ഭഗവാന്റെ അനുഗ്രഹമുണ്ടെങ്കില്‍ സര്‍വ്വാപത്തുകളും സകല പ്രതിസന്ധികളും അകന്നുപോകും. ശ്രീകൃഷ്ണപരമത്മാവിനെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് ‘സര്‍വ്വം കൃഷ്ണാര്‍പ്പണമസ്തു ‘എന്നു ധരിക്കുന്നവന് ഭയം ഉണ്ടാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: