കോഴിക്കോട്: മഞ്ചേരിയെ ചുവപ്പിച്ച 2004ലെ രാഷ്ട്രീയ ലൈന്‍ 2024ല്‍ മലബാറിലാകെ ആവര്‍ത്തിക്കാനുള്ള സിപിഎമ്മിന്റെ തന്ത്രം പാളി. സമസ്തയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ ഉത്തര കേരളത്തിലെ സീറ്റുകള്‍ നേടാമെന്ന സിപിഎം മോഹമാണ് തകര്‍ന്നത്. ലീഗിന്റെ കുത്തക സീറ്റായ മഞ്ചേരിയില്‍ ടി.കെ. ഹംസയെ നിര്‍ത്തിയാണ് 2004ല്‍ സിപിഎം ജയിച്ചത്. മഞ്ചേരി എംപിയായിരുന്ന ഇ. അഹമ്മദിനെ പൊന്നാനിയിലേക്ക് മാറ്റി കെ.പി.എ മജീദിനെയാണ് ലീഗ് രംഗത്തിറക്കിയത്. മുന്‍ ഡിസിസി പ്രസിഡന്റ് കൂടിയായിരുന്ന ഹംസയെ സിപിഎം ജയിപ്പിച്ചത് സുന്നി വിഭാഗത്തിന്റെ വോട്ടുകള്‍ കൈക്കലാക്കിയായിരുന്നു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്. ഹംസയെ ഇക്കുറി സിപിഎം പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് അവിടം മാത്രം ലക്ഷ്യമിട്ടായിരുന്നില്ല. സമസ്തയുമായി അടുപ്പമുള്ള ഹംസയിലൂടെ ഇകെ സുന്നിവിഭാഗത്തിന്റെ വോട്ടുംനേടാമെന്നായിരുന്നു സിപിഎം സ്വപ്നം കണ്ടത്. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെ സ്വാധീനമുള്ള സമസ്തയുടെ വോട്ട് ഈ മേഖലയിലെ എല്ലാ മണ്ഡലങ്ങളിലും കിട്ടുമെന്നാണ് സിപിഎം മോഹിച്ചത്. ഒരു വിഭാഗം സമസ്തക്കാര്‍ പരസ്യമായി അനുകൂലിച്ചതും നേട്ടമാകുമെന്ന് അവര്‍ കരുതി. സമസ്ത മുശാവറ അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ മുക്കം ഉമര്‍ ഫൈസി സിപിഎം വേദികളില്‍ പതിവുകാരനായി. ഏക സിവില്‍ കോഡിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ ഉമര്‍ഫൈസി പങ്കെടുക്കുകയും വേദിയില്‍ നിസ്കരിച്ചതും വാര്‍ത്തയായിരുന്നു.
ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയ സമസ്ത നേതാക്കളുടെയും നിലപാടുകള്‍ സിപിഎം അനുകൂലമായിരുന്നു. സമസ്തയ്ക്ക് ഒരു പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ഉമര്‍ ഫൈസി മുക്കം പ്രസ്താവിച്ചത് ലീഗിന് തിരിച്ചടിയാകുമെന്നും കരുതി. ഉമര്‍ ഫൈസിക്കെതിരെ യൂത്ത് ലീഗ്, എംഎസ്എഫ് നേതാക്കള്‍ രംഗത്തെത്തിയതും സമസ്തയെ സിപിഎമ്മിനൊപ്പം നിര്‍ത്തുമെന്ന് അവര്‍ ധരിച്ചു. ഉമര്‍ഫൈസിയുടെ വീട്ടില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് സന്ദര്‍ശിച്ചിരുന്നു. സമസ്തമുഖപത്രമായ സുപ്രഭാതത്തിന്റെ നിലപാടും അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു നേതൃത്വം.
പട്ടിക്കാട് ജാമിയ വാര്‍ഷിക സമ്മേളനവുമായി ബന്ധപ്പെട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ലേഖനം പത്രം പ്രസിദ്ധീകരിക്കാതിരുന്നതോടെ അകല്‍ച്ച പൂര്‍ണമായെന്ന് സിപിഎം ഉറപ്പിച്ചു. എന്നാല്‍ ഇതൊന്നും വോട്ടായി മാറിയില്ലെന്ന ഞെട്ടലിലാണ് സിപിഎം നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: