തൊടുപുഴ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത റിമാല്‍ ചുഴലിക്കാറ്റ് ഇന്നലെ ഉച്ചയോടെ തീവ്രമായി രാത്രി വൈകി കരതൊട്ടു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് റിമാല്‍ കര കയറിയത്. ബംഗ്ലാദേശിലെ സാഗര്‍ ഐലന്‍ഡിനും ബംഗാളിലെ ഖേപുപാറയ്ക്കും ഇടയിലൂടെയാണ് ചുഴലിക്കാറ്റ് കരകയറിയത്. കാറ്റിന്റെ പ്രധാന ഭാഗം കരതൊട്ടത് ബംഗ്ലാദേശിലെ മോഗ്ലയ്ക്ക് സമീപമാണ്.
കാറ്റിന്റെ പരമാവധി വേഗത 135 കിലോമീറ്റര്‍ വരെ എത്തിയിരുന്നു. 22നാണ് ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യമേഖലയില്‍ ന്യൂനമര്‍ദം രൂപമെടുത്തത്. പിന്നീട് 25ന് വൈകിട്ടോടെ ഇത് ചുഴലിക്കാറ്റായി. നാലു ദിവസത്തിനകം കരത്തൊട്ടു എന്നതും ഇതിന്റെ പ്രത്യേകതകളിലൊന്നാണ്.
മേഖലയില്‍ വലിയ നാശം വിതച്ചതായാണ് റിപ്പോര്‍ട്ട്. ബംഗാള്‍, മേഘാലയ, ആസാം, ത്രിപുര, മിസോറം, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ഇന്ന് റെഡ് അലര്‍ട്ടും സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. നാളെയും ഈ മേഖലയില്‍ ശക്തമായ മഴ തുടരും.
ചുഴലിക്കാറ്റ് ദുര്‍ബലമായി ഇന്ന് ഉച്ചയോടെ തീവ്ര ന്യൂനമര്‍ദമാകും. എങ്കിലും മുകളില്‍ പറഞ്ഞ സംസ്ഥാനങ്ങളില്‍ ഇത് ശക്തമായ മഴയ്ക്ക് കാരണമാകും. ചുഴലിക്കാറ്റ് ശക്തമായതോടെ കാലവര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് കാലവര്‍ഷം കേരളത്തിലെത്തുമെന്ന് ഐഎംഡി അറിയിപ്പ്.
അതേ സമയം ഇന്നലെ മഴ മുന്നറിയിപ്പില്‍ ഉച്ചയോടെ മാറ്റം വരികയും വിവിധ ജില്ലകളില്‍ മഴ എത്തുകയും ചെയ്തിരുന്നു. ഇന്നും നാളെയും നിലവില്‍ ശക്തമായ മഴ മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരും. 29, 30 തിയതികളില്‍ തെക്ക്-മധ്യ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാലവര്‍ഷം എത്തുന്നത് വരെ നിലവിലെ മഴയില്‍ കാര്യമായ ഇടവേളയുണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: