ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠനറിപ്പോര്‍ട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) തള്ളി. സര്‍വകലാശാലയുടെ കണ്ടെത്തലുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.
ഐസിഎംആറുമായി ബന്ധപ്പെടുത്തിയുള്ള പഠനത്തിലെ പരാമര്‍ശം അടിയന്തരമായി നീക്കണമെന്ന് ഗവേഷകര്‍ക്കും പഠനം പ്രസിദ്ധീകരിച്ച ജേര്‍ണലിന്റെ എഡിറ്റര്‍ക്കും കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ് ബാല്‍ കത്തെഴുതി.
വാക്സിന് എടുത്തിട്ടില്ലാത്തവരും വാക്സിനെടുത്തവരുമായുള്ള താരതമ്യപഠനം നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ പഠനത്തില്‍ പറഞ്ഞിരിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ വാക്സിനുമായി ബന്ധപ്പെടുത്താന്‍ കഴിയില്ല. പഠനത്തില്‍ പങ്കെടുത്തവരെ വാക്സിനേഷനുശേഷം ഒരുവര്‍ഷം ഫോണിലൂടെ ബന്ധപ്പെട്ട് പ്രതികരണങ്ങളെടുക്കുകയാണ് ചെയ്തത്. അതിനെ സാധൂകരിക്കുന്ന ക്ലിനിക്കല്‍ രേഖകളോ ഡോക്ടറുടെ പരിശോധനയോ നടന്നിട്ടില്ല, കത്തില്‍ കുറിക്കുന്നു.
ഈ പഠനവുമായി ഐസിഎംആറിന് ബന്ധമില്ല, യാതൊരുവിധത്തിലുള്ള സാമ്പത്തിക, സാങ്കേതിക സഹായങ്ങളും ഗവേഷണത്തിനായി നല്‍കിയിട്ടില്ല. ഐസിഎംആറില്‍ നിന്നുള്ള അനുമതിയില്ലാതിരുന്നിട്ടും ഗവേഷണത്തിന് പിന്തുണ ലഭിച്ചുവെന്ന് പരാമര്‍ശിച്ചത് അംഗീകരിക്കാനാവില്ല. വിശദീകരണം നല്‍കിയില്ലെങ്കില്‍ കൂടുതല്‍ നടപടികളേക്ക് നീങ്ങുമെന്നും കത്തില്‍ പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് കൊവാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച് ബനാറസ് ഹിന്ദു സര്‍വകലാശാല നടത്തിയ പഠനറിപ്പോര്‍ട്ട് സ്പ്രിങ്കര്ഇങ്ക് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചത്.
926 പേരെ ഒരുവര്‍ഷത്തോളം നിരീക്ഷിച്ച് ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. അമ്പതുശതമാനം പേര്‍ക്കും ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധ ഉണ്ടായെന്നും ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്.
കൊവാക്സിന് സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടത്തിയെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക് നേരത്തേ വിശദീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: