ചെന്നൈ: തമിഴ്നാട്ടില്‍ വിവിധ ജില്ലകളില്‍ കനത്ത മഴ. തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തില്‍ മഴവെള്ളപ്പാച്ചിലില്‍ വിദ്യാര്‍ഥിയെ കാണാതായി. തിരുനെല്‍വേലി സ്വദേശി അശ്വിനെ (17) ആണ് കാണാതായത്.
കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നുണ്ട്. വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. വെള്ളം കുതിച്ചെത്തിയതോടെ ഇവിടെയുണ്ടായിരുന്ന സഞ്ചാരികള്‍ ചിതറിയോടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടസാധ്യത മുന്നില്‍ക്കണ്ട് വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. സാഹചര്യം കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്കി. ഊട്ടിയടക്കമുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്ര മേയ് 18 മുതല്‍ 20 വരെ ഒഴിവാക്കണമെന്ന് നീലഗിരി ജില്ലാ കലക്ടര്‍ എം. അരുണ അറിയിച്ചു. അടുത്ത മൂന്ന് ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനത്തമഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അതിശക്തമായ മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് നീലഗിരി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ 456 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തയാറാക്കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: