Sports

മാഗ്നസ് കാള്‍സനെ തോല്‍പിച്ച പ്രജ്ഞാനന്ദയെ കാത്ത് കയ്യൊപ്പിനായി കുട്ടി മുതല്‍ അപ്പൂപ്പന്‍ വരെ…മിടുക്കനായ പയ്യനെന്ന് ഗാരി കാസ്പറോവ്

ഗ്രാന്‍റ് ചെസ് ടൂറിന്‍റെ ഭാഗമായി സൂപ്പര്‍ബെറ്റ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ മാഗ്നസ് കാള്‍സനെ തോല്‍പിച്ച പ്രജ്ഞാനന്ദയുടെ ഒപ്പിനായി കുട്ടി മുതല്‍ അപ്പൂപ്പന്മാര്‍ വരെ...അക്ഷരാര്‍ത്ഥത്തില്‍ ഏതൊരു ഇന്ത്യക്കാരനും വികാരഭരിതനാകുന്ന രംഗം.

വാഴ്സോ: ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായി സൂപ്പര്‍ബെറ്റ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ മാഗ്നസ് കാള്‍സനെ തോല്‍പിച്ച പ്രജ്ഞാനന്ദയുടെ ഒപ്പിനായി കുട്ടി മുതല്‍ അപ്പൂപ്പന്മാര്‍ വരെ…അക്ഷരാര്‍ത്ഥത്തില്‍ ഏതൊരു ഇന്ത്യക്കാരനും വികാരഭരിതനാകുന്ന രംഗം.

പ്രജ്ഞാനന്ദയുടെ കയ്യൊപ്പിനായി നൂറുകണക്കിന് സ്പെയിന്‍കാര്‍…അവരില്‍ കുട്ടികള്‍ മുതല്‍ അപ്പൂപ്പന്‍മാര്‍ വരെ…കാത്തുനില്‍ക്കുന്നു..വീഡിയോ കാണാം:

തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നും ഉയര്‍ന്നുവന്ന 18 കാരനായ പ്രജ്ഞാനന്ദ അജയ്യനായ ലോക ചെസ് ചാമ്പ്യനും റാപിഡ്- ബ്ലിറ്റ്സ് ചാമ്പ്യനും ആയ മാഗ്നസ് കാള്‍സനെ ഈ ടൂര്‍ണ്ണമെന്‍റിന്റെ 11ാം റൗണ്ടിലാണ് തോല്‍പിച്ചത്. പത്ത് റൗണ്ടുകള്‍ വരെ ജയവും സമനിലയുമായി നീങ്ങിയ മാഗ്നസ് കാള്‍സന് ഏറ്റുവാങ്ങേണ്ടി വന്ന ആദ്യ തോല്‍വി. ഇത് ചെസ് പ്രേമികളെ സംബന്ധിച്ചിടത്തോളം അവിസ്മരണീയ നിമിഷമാണ്.

ഇതാണ് പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ തോല്‍പിച്ച ആ കളി:

മാത്രമല്ല, റാപിഡ്, ബ്ലിറ്റ്സ് എന്നീ അതിവേഗ കരുനീക്കങ്ങളുടെ ചെസില്‍ അജയ്യനായ കളിക്കാരനാണ് മാഗ്നസ് കാള്‍സന്‍. അഞ്ച് തവണ ലോക റാപിഡ് ചെസ് ചാമ്പ്യനും ഏഴ് തവണ ലോക ബ്ലിറ്റ് ചെസ് ചാമ്പ്യനുമാണ് മാഗ്നസ് കാള്‍സന്‍. ആ മാഗ്നസ് കാള്‍സനെതിരെയാണ് 11ാം റൗണ്ടില്‍ 69നാം നീക്കം കഴിഞ്ഞപ്പോള്‍ പ്രജ്ഞാനന്ദ വ്യക്തമായ മുന്‍കൈ നേടിയത്. വൈകാതെ കാള്‍സന്‍ അടിയറവ് പറഞ്ഞു.

ഈ മത്സരത്തിന് ശേഷം നിരവധി പേര്‍ പ്രജ്ഞാനന്ദയെയും കാത്ത് നിന്നു. ചെസിനെ നെ‍ഞ്ചോടു ചേര്‍ക്കുന്ന സ്പാനിഷ് ജനതയായിരുന്നു ഇതില്‍ അധികവും. ചിലര്‍ ചെസ് ബോര്‍ഡ് കയ്യിലേന്തിയും മറ്റ് ചിലര്‍ പുസ്തകങ്ങള്‍ കയ്യിലേന്തിയും. ലക്ഷ്യം പ്രജ്ഞാനന്ദയുടെ ഒരു കയ്യൊപ്പ് നേടുക എന്നത്. മാഗ്നസ് കാള്‍സനെതിരെ വിജയം നേടി ഇടനാഴിയിലൂടെ സഹോദരി വൈശാലിക്കൊപ്പം നടന്നു നീങ്ങുന്ന പ്രജ്ഞാനന്ദയ്‌ക്ക് നേരെ അവര്‍ ചെസ് ബോര്‍ഡും പുസ്തകങ്ങളും നീട്ടി. അതിവേഗം പ്രജ്ഞാനന്ദ കയ്യൊപ്പ് നല്‍കി മുന്നോട്ട് നീങ്ങി. പ്രജ്ഞാനന്ദയുടെ കയ്യൊപ്പിന് വന്‍തിരക്കായിരുന്നു. സ്പെയിനില്‍ നടക്കുന്ന സൂപ്പര്‍ബെറ്റ് റാപ്പിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസിനിടയിലെ ഏറ്റവും വൈകാരികമായ മുഹൂര്‍ത്തമായിരുന്നു ഇത്.

“മിടുക്കനായ പയ്യന്‍” എന്നാണ് പഴയ കാലത്തെ ചെസിലെ അജയ്യനായ ഗാരി കാസ്പറോവ് പ്രജ്ഞാനന്ദയെ വിശേഷിപ്പിച്ചത്. പ്രജ്ഞാനന്ദയുടെ ഒപ്പിടുന്ന ശൈലി കണ്ട് ഗാരി കാസ്പറോവ് അതിനും പ്രജ്ഞാനന്ദയെ അഭിനന്ദിച്ചു. “ഇതുപോലെ ഒപ്പിട്ടാല്‍ കൈ വേദനിക്കില്ല”- ഇതായിരുന്നു സ്പെയിന്‍കാര്‍ക്ക് ഒപ്പു നല്‍കുന്ന പ്രജ്ഞാനന്ദയെ കണ്ട് ഗാരി കാസ്പറോവ് പറഞ്ഞത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക