കൊല്‍ക്കത്ത: ബംഗാളിലെ ഹൂഗ്ലി ജില്ലയിലുണ്ടായ സ്ഫോടനത്തില്‍ പതിനൊന്ന് വയസുള്ള ഒരു കുട്ടി മരിച്ചു. രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ടിന്ന നേതാജിപള്ളി കോളനിയിലെ പാണ്ഡു മേഖലയില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റ കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജ് ബിശ്വാസ് എന്ന കുട്ടിയാണ് മരിച്ചത്. അമ്മാവന്റെ വീട്ടില്‍ എത്തിയതായിരുന്നു രാജ് ബിശ്വാസ്. രൂപം വല്ലഭ്, സൗരഭ് ചൗധരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്ഫോടനം നടന്ന സ്ഥലത്ത് നിരവധി കുട്ടികള്‍ കളിക്കാനായി ഉണ്ടായിരുന്നു. സ്ഫോടനം ഉണ്ടായതോടെ കുട്ടികള്‍ ചിതറി ഓടി. വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു രാജ് ബിശ്വാസ് എന്ന് അമ്മൂമ്മ പറഞ്ഞു. ചില കുട്ടികള്‍ കളിക്കാനായി വിളിച്ചപ്പോള്‍ അവര്‍ക്കൊപ്പം പോവുകയായിരുന്നു. സ്ഫോടന ശബ്ദം കേട്ട് സ്ഥലത്തേയ്ക്ക് ഓടിയെത്തിയപ്പോള്‍ രാജ് ഗുരുതരമായി പരിക്കേറ്റ് കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെയ് രണ്ടിന് കുച്ച് ബിഹാറിലെ സീതാല്‍കുച്ചി മേഖലയില്‍ നിന്നും 22 ക്രഡ് ബോംബുകള്‍ കണ്ടെത്തിയിരുന്നു. സന്ദേശ്ഖാലിയില്‍ നിന്നും വിദേശ നിര്‍മിത പിസ്റ്റല്‍ ഉള്‍പ്പടെ വന്‍ ആയുധശേഖരം സിബിഐ നേരത്തെ പിടിച്ചെടുത്തിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസാണ് സ്ഫോടനത്തിനു പിന്നിലെന്ന് ബിജെപി എംപിയും സ്ഥാനാര്‍ത്ഥിയുമായ ലോക്കറ്റ് ചാറ്റര്‍ജി ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി കഴിഞ്ഞ ദിവസം ഇവിടെ എത്തിയിരുന്നു. വലിയ ക്രിമിനലുകളാണ് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍. സംസ്ഥാനത്ത് യാതൊരു ജനാധിപത്യവുമില്ല. നിരവധി ബോംബുകളാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും കണ്ടെടുത്തത്. തൃണമൂലുകാര്‍ക്ക് ജനങ്ങളില്‍ വിശ്വാസമില്ല. അവര്‍ ബോംബുകളിലാണ് വിശ്വസിക്കുന്നതെന്നും ലോക്കറ്റ് ചാറ്റര്‍ജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: