ന്യൂദൽഹി: ദൽഹിയിൽ എട്ടാംക്സാസ് വിദ്യാർഥിയെ സഹപാഠികൾ അതിക്രൂരമായി പീഡനത്തിനിരയാക്കിയതായി പരാതി. ആക്രമണത്തിൽ ആന്തരികാവയവങ്ങൾക്കടക്കം പരുക്കേറ്റതായി പരാതിയിൽ പറയുന്നു. വിദ്യാർത്ഥി ഒരു മാസമായി ചികിത്സയിലായിരുന്നു.
മാർച്ച് 18 നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ ക്ലാസിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ സഹപാഠികൾ നിരന്തരമായി മർദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. സ്വകാര്യഭാഗത്ത് വടി കുത്തിക്കയറ്റുകയും ഇതേത്തുടർന്ന് ആന്തരികാവയവങ്ങൾക്ക് ഉൾപ്പെടെ പരുക്കേറ്റതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ക്രൂരമായി പീഡനത്തിനിരയായെങ്കിലും കുട്ടി ഇതേക്കുറിച്ച് വീട്ടിൽ പറഞ്ഞിരുന്നില്ല. പീന്നിട് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അമ്മ കുട്ടിയെ ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവമറിയുന്നത്. ഗുരുതരമായി പരുക്കേറ്റതിനാൽ കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവം പുറത്തുപറഞ്ഞാൽ വീണ്ടും ഇത്തരത്തിൽ ആക്രമണത്തിനിരയാകേണ്ടി വരുമെന്ന് സഹപാഠികൾ മകനെ ഭീഷണിപ്പെടുത്തിയതായി കുട്ടിയുടെ അമ്മ ആരോപിച്ചു.
സംഭവത്തില്‍ സ്‌കൂള്‍ അധികൃതരും നിയമപാലകരും കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് അമ്മയുടെ ആവശ്യം. കേസില്‍ സി.ബി.ഐ. അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അതേസമയം, പരിക്കേറ്റ കുട്ടിക്ക് മൂന്നുമാസത്തിന് ശേഷം വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: