പത്തനംതിട്ട: നേവി മാസ്റ്റര്‍ ഷിപ്പ്യാഡ് റിപ്പയര്‍ എഗ്രിമെന്റില്‍(എംഎസ്ആര്‍എ) ഭാരതവും അമേരിക്കയും ഒപ്പുവച്ചതോടെ കൊച്ചിന് ഷിപ്പ്യാഡിന് ഓഹരി വിപണിയില്‍ കുതിപ്പ്. ഭാരതത്തിലെ ഏറ്റവും വലിയ പൊതുമേഖല കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണി ശാലയാണ് കൊച്ചിന് ഷിപ്പ്യാഡ്. നാവികസേനയുടെ അഭിമാനമായ ഐഎന്‍എസ് വിക്രാന്ത് നിര്‍മ്മിച്ചത് കൊച്ചിന് ഷിപ്പ് യാഡിലണ്.
എംഎസ്ആര്‍എ കരാര്‍ പ്രകാരം യുഎസ് നാവിക സേനയുടേത് ഉള്‍പ്പെടെ ഒട്ടേറെ മുന്‍നിര രാഷ്ട്രങ്ങളുടെ യുദ്ധക്കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ക്കാണ് ഇവിടെ സൗകര്യം ഒരുങ്ങുന്നത്. മിലിട്ടറി സീ ലിഫ്റ്റ് കമാന്‍ഡിനു കീഴില്‍ വരുന്ന യുദ്ധകപ്പലുകളുടെ അറ്റകുറ്റ പണികളാണ് കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നടത്തുക. മിലിട്ടറി സീ ലിഫ്റ്റ് കമാന്‍ഡിന്റിന്റെ വിശദ പഠനത്തിനും
വിലയിരുത്തലിനും ശേഷമാണ് എംഎസ്ആര്‍എ കരാര്‍ ഒപ്പുവച്ചത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ എത്തുന്ന യുഎസ് യുദ്ധക്കപ്പലുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കായി ഇന്ത്യന്‍ സമുദ്ര തീരത്തേക്ക് കടന്നുവരാന്‍ അവസരം ഒരുക്കുന്ന കരാറിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് കൊച്ചി കപ്പല്‍ നിര്‍മാണ ശാലയാണ് എന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
ഇതിനകം തന്നെ നിരവധി രാജ്യാന്തര കരാറുകള്‍ ഷിപ്പ്യാഡ് സ്വന്തമാക്കിയിട്ടുണ്ട്. ജനുവരി 31ന് യൂറോപ്യന്‍ കമ്പനിയില്‍ നിന്ന് ഹൈബ്രിഡ് സര്‍വീസ് ഓപ്പറേഷന്(എസ്ഒവി) രൂപകല്‍പ്പന ചെയ്തു നിര്‍മിക്കാന്‍ 500 കോടി രൂപയുടെ കരാര്‍ ലഭിച്ചിരുന്നു. ആത്മനിര്‍ഭര്‍ ഭാരത്, മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളുടെ പിന്‍ബലത്തില്‍ നാവികസേന യുദ്ധക്കപ്പലുകളുടെ അറ്റകുറ്റപ്പണിക്കായി 488.25 കോടി രൂപയുടെ കരാറും ലഭിച്ചു. കഴിഞ്ഞ ഡിസംബറിലെ കണക്ക് പ്രകാരം 2,688കോടി രൂപയുടെ കയറ്റുമതി ഓര്‍ഡറുകളാണ് ലഭിച്ചത്. യൂറോപ്പില്‍ നിന്ന് അടക്കം 63,000കോടിയുടെ അധിക ഓര്‍ഡറുകള്‍ വൈകാതെ ലഭ്യമാകുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
ജനുവരിയില്‍ 1,799 കോടി രൂപ മുതല്‍മുടക്കില്‍ പുതിയ ഇന്റര്‍നാഷണല്‍ ഡ്രൈ ഡോക്ക് ഫെസിലിറ്റിയും സ്ഥാപിച്ചതോടെ ഷിപ്പ്യാഡ് ഓഹരി വിപണിയിലും കുതിച്ചു കയറുകയാണ്. ഓഹരി വിപണിയിലെ വന്‍ കുതിപ്പിനു കാരണം അടുത്തിടെ ലഭിച്ച ഈ രാജ്യാന്തര ഓര്‍ഡറുകളാണ്. ഷിപ്പ്യാഡിന്റെ കഴിഞ്ഞ ദിവസത്തെ ഓഹരി വില 1313.10 രൂപയാണ്. ഒരു മാസത്തിനിടെ 22 ശതമാനവും മൂന്നു മാസത്തിനിടെ 45 ശതമാനവും ഒരു വര്‍ഷത്തിനിടെ 375 ശതമാനവും നേട്ടമാണ് ഓഹരി നിക്ഷേപകര്‍ക്ക് ലഭിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കു നോക്കിയാല്‍ നേട്ടം 595 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: