Categories: Kerala

വാട്ടര്‍ അതോറിറ്റി കരാറുകാര്‍ക്ക് കുടിശിക 3500 കോടി; അറ്റകുറ്റപണിയും ജല്‍ജീവന്‍ പദ്ധതിയും സ്തംഭനത്തിലേക്ക്

ഇപ്പോളത് 3500 കോടിയിലധികമാണെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

Published by

കോട്ടയം: സാമ്പത്തിക പ്രതിസന്ധി മൂലം കേരള വാട്ടര്‍ അതോരിറ്റി സ്തംഭനാവസ്ഥയിലേയ്‌ക്ക് നീങ്ങുന്നു. അറ്റകുറ്റപണികളും ജല്‍ജീവന്‍ പദ്ധതികളും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ണ്ണമായി സ്തംഭിച്ചേക്കും. 2024 മാര്‍ച്ച് 31 വരെ കരാറുകാര്‍ക്കുള്ള കുടിശിക 2982.96 കോടി രൂപയായിരുന്നു. ഇപ്പോളത് 3500 കോടിയിലധികമാണെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

അറ്റകുറ്റപണികള്‍ നടത്തുന്നതിലും കരാറുകാര്‍ക്ക് പണം നല്കുന്നതിലും വാട്ടര്‍ അതോരിറ്റി ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. ജലവിതരണം തടസപ്പെടുകയും വന്‍തോതില്‍ കുടിവെള്ളം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇപ്പോള്‍ 19 മാസത്തെ കുടിശ്ശികയായ 200 കോടിയോളം രൂപയാണ് അറ്റകുറ്റപണിക്കാരായ കരാറുകാര്‍ക്ക് വാട്ടര്‍ അതോരിറ്റി നല്കാനുള്ളത്. പുതിയ ടെന്‍ഡറുകള്‍ 2018ലെ നിരക്കുകളിലാണ് തയാറാക്കുന്നത്. തന്മൂലം മാര്‍ച്ചിനു ശേഷം കരാറുകാര്‍ പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നില്ല. അറ്റകുറ്റപണികള്‍ സംസ്ഥാന വ്യാപകമായി മുടങ്ങുന്നു.

എല്ലാ ഗ്രാമീണഭവനങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ ജല്‍ജീവന്‍ പദ്ധതി നടത്തിപ്പില്‍ കേരളം 31-ാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളപ്പെട്ടു. 44,714 കോടിയുടെ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ 4635 കോടിയും സംസ്ഥാന സര്‍ക്കാര്‍ 4376 കോടിയുമാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. ഇനി 35810 കോടി കൂടിയെങ്കിലും ചെലവഴിച്ചാല്‍ മാത്രമേ പദ്ധതി പൂര്‍ത്തിക്കാന്‍ കഴിയു. പദ്ധതിയുടെ കാലാവധി 2024 മാര്‍ച്ച് 31ന് അവസാനിച്ചതാണ്. ഒരു വര്‍ഷം കൂടി നീട്ടി നല്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്രാനുമതി ഇതുവരെയും ലഭിച്ചിട്ടില്ല.

മൂന്നു വര്‍ഷമെങ്കിലും കാലാവധി നീട്ടുകയും സംസ്ഥാന വിഹിതമായി 17500 കോടിയോളം കണ്ടെത്തുകയും ചെയ്താല്‍ മാത്രമേ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയൂ. 2024-25 ലെ സംസ്ഥാന ബജറ്റില്‍ 550 കോടി രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. ബാക്കി തുക വായ്പയെടുക്കാന്‍ കേന്ദ്രം അനുവദിക്കണം. ഇപ്പോഴുള്ള കുടിശ്ശികയും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും മൂലം ജല്‍ജീവന്‍ പദ്ധതി പ്രവര്‍ത്തികളും മെയ് അവസാനത്തോടു കൂടി സ്തംഭിക്കും.

ഈ മാസം 29ന് കരാറുകാര്‍ തിരുവനന്തപുരം വാട്ടര്‍ അതോറിറ്റി കാര്യാലയത്തില്‍ നിന്നും സെക്രട്ടറിയേറ്റിലേക്കും ഏജീസ് ഓഫീസിലേയ്‌ക്കും മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് കേരളാ ഗവ. കോണ്‍ടാക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളാ ഗവ. കോണ്‍ടാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, കേരളാ വാട്ടര്‍ അതോരിറ്റി കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യൂ കുഞ്ഞുമാത്യൂ, ട്രഷറര്‍ ശ്രീജിത്ത് ലാല്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ ബാബു തോമസ്, ലാല്‍ ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by