ഏനാത്ത്: സൂര്യകാന്തി പാടത്തിന്റെ ദൃശ്യഭംഗി എന്നും ഒരു കൗതുകമാണ്. സൂര്യകാന്തി പാടങ്ങള്‍ തേടി സഞ്ചാരികള്‍ സുന്ദരപാണ്ഡ്യപുരത്തേക്കും മറ്റും പോകുന്ന പതിവ് ഇക്കുറി മാറുകയാണ്. കൊല്ലം -പത്തനംതിട്ട ജില്ലാ അതിര്‍ത്തിയില്‍ ഏനാത്ത് പാലത്തിന് സമീപം ധരണി ഫാമിന്റെ സൂര്യകാന്തി പാടമാണ് ഇപ്പോള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
എം സി റോഡ് അരികില്‍ മൂന്ന് ഏക്കറില്‍ ഒരുക്കിയിരിക്കുന്ന പാടത്ത് സൂര്യകാന്തി പൂക്കള്‍ വിരിഞ്ഞതോടെ ഇത് കാണാന്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. രണ്ടു സുഹൃത്തുക്കളുടെ പരസ്പര സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും തണലിലാണ് സൂര്യകാന്തി പാടം ഒരുങ്ങിയത്. ധരണി ഫാമിന്റെ ഉടമകളായ മനുതേവലപ്രം, അനില്‍ മംഗല്യം എന്നിവരാണ് ആ സുഹൃത്തുക്കള്‍. മൂന്നരലക്ഷം രൂപ മുതല്‍മുടക്കിലാണ് ഇവര്‍ സൂര്യകാന്തി കൃഷി ഒരുക്കിയത്. ദിവസേന 250 പേരോളം സൂര്യകാന്തി പാടം കാണാന്‍ ഇവിടെ എത്തുന്നുണ്ട്.
സൂര്യകാന്തി പൂക്കളുടെ ഒപ്പം ഫോട്ടോ എടുക്കാനും റീല്‍സ് തയ്യാറാക്കാനുമൊക്കെ ചെറുപ്പക്കാരുടെ വലിയ തിരക്ക് ഇവിടെ കാണാം. ഇപ്പോള്‍ സമീപ പ്രദേശത്തെ പല കല്യാണങ്ങളുടെയും സേവ് ദി ഡേറ്റ് ചിത്രീകരണവും ഇവിടെ തകൃതിയായി നടക്കുന്നുണ്ട്. ഉടന്‍ പുറത്തിറങ്ങുന്ന ഒരു മലയാള സിനിമയിലെ ഗാനത്തിന്റെ ചിത്രീകരണവും ഇവിടെവച്ചായിരുന്നു.
വിഷമില്ലാത്ത ജൈവപച്ചക്കറി ആവശ്യാനുസരണം ജനങ്ങളിലെത്തിച്ച് ഇതിനോടകം ശ്രദ്ധ നേടിയ സ്ഥാപനമാണ് ധരണി ഫാം. ഏനാത്തെ പാടത്തോട് ചേര്‍ന്ന് തന്നെ ധരണി ഫാമിന്റെ ജൈവ പച്ചക്കറികള്‍ ലഭിക്കുന്ന വിപണന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. കടുത്ത ചൂടായിരുന്നു സൂര്യകാന്തി പാടം ഒരുക്കിയപ്പോള്‍ നേരിട്ട പ്രധാന വെല്ലുവിളി. സൂര്യകാന്തിയുടെ സീസണ് കഴിഞ്ഞാല്‍ സ്ഥലത്ത് വീണ്ടും പച്ചക്കറി കൃഷി ആരംഭിക്കാന്‍ ഒരുങ്ങുകയാണ്.
ചുവന്ന നിറത്തിലുള്ള ഒരു സൂര്യകാന്തി ചെടിയും പൂവും ഈ പാടത്ത് സന്ദര്‍ശകരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: