കോഴിക്കോട്: ആരോഗ്യ സംരക്ഷണത്തിനായി വീട്ടില്‍ ഫിറ്റനസ് സെന്ററുകള്‍ തുടങ്ങുന്നവര്‍ക്ക് ഇനി വന്‍ ചെലവുവരുമെന്ന് ആശങ്ക വേണ്ട. ശില്പാ സന്തോഷ് സഹായിക്കും. അരലക്ഷം മുടക്കേണ്ട, പകരം 15,000 രൂപയില്‍ ഒന്നാന്തരം ട്രെഡ്മില് നിര്‍മിച്ചു നല്‍കും. കണ്ണൂര്‍ ചാലോട് വടുവന്‍കുളത്താണ് ശില്പാ സന്തോഷിന്റെ ശില്പ എന്ന ഫര്‍ണിച്ചര്‍ കട. ഭാര്യ നീനയോടൊപ്പം കാലത്ത് നടക്കാന്‍ പോകുന്നത് സന്തോഷിന്റെ പതിവായിരുന്നു.
തെരുവുനായ ശല്യം രൂക്ഷമായപ്പോള്‍ തടിയില്‍ ഒരു ട്രെഡ്മില് ഉണ്ടാക്കുക എന്ന ആശയമുദിച്ചു. മൂന്നുതവണ പരീക്ഷിച്ചപ്പോള്‍ കുറ്റമറ്റ യന്ത്രം തയാറായി. ഈ നാടന്‍ ട്രെഡ്മില്ലിന് മാര്‍ക്കറ്റ് ഇപ്പോള്‍ വിലുലമാണ്. ആലപ്പുഴ ചേര്‍ത്തലയില്‍ നിന്ന് കണ്ണൂരെത്തി ഒരു ജിം-ഫിറ്റ്നസ് പരിശീലന കേന്ദ്രം ശില്പാ സന്തോഷിന്റെ യന്ത്രം വാങ്ങിക്കൊണ്ടുപോയി. നാലുമാസമേ ആയുള്ളു ആവശ്യക്കാര്‍ക്ക് ട്രെഡ് മില്‍ ഉണ്ടാക്കിക്കൊടുക്കാന്‍ തുടങ്ങിയിട്ട്. ഇതിനകം 18 എണ്ണം നിര്‍മിച്ച് കൈമാറി. നാട്ടുകാരും പുറംനാട്ടുകാരും അന്വേഷിച്ച് വരുന്നുണ്ടെന്ന് സന്തോഷ് പറയുന്നു.
ആധുനിക സാങ്കേതിക സംവിധാനങ്ങളുള്ള ട്രെഡ്മില്ലിന് കുറഞ്ഞത് അരലക്ഷം വേണം. സ്ഥാപിക്കാന്‍ സ്ഥലം, പ്രവര്‍ത്തിക്കാന്‍ വൈദ്യുതിയും. പക്ഷേ, സന്തോഷിന്റെ മില്ലിന് കുറഞ്ഞ സ്ഥലം മതി, കുറഞ്ഞ വില മതി, എവിടെ വേണമെങ്കിലും മാറ്റി മാറ്റി ഉപയോഗിക്കാം, വൈദ്യുതി വേണ്ടേവേണ്ട. ഏത് തടിയിലും ഉണ്ടാക്കാം. 24 മീറ്റര്‍ നൈലോണ്‍ ബെല്‍റ്റ്, അറുപതോളം ബെയറിങ് എന്നിവയാണ് വേണ്ടത്. മില്ലില്‍ കയറി നടക്കുകയേ വേണ്ടൂ. നടത്തത്തിന്റെ വേഗമനുസരിച്ച് മില്‍ ബെല്‍റ്റിന്റെ വേഗവും മാറും.
ഇപ്പോഴത്തെ ഡിസൈന്‍ കൂടുതല്‍ ആകര്‍ഷകമാക്കാനും പ്രൊഫഷണലാക്കാനുമുള്ള ശ്രമങ്ങളിലാണ് ശില്പാ സന്തോഷ്. ട്രെഡ്മില് നിര്‍മാണത്തിനു പുറമേ മറ്റ് തടിപ്പണികളും ചെയ്യുന്നുണ്ട്; രണ്ട് പണിക്കാര് കൂട്ടുമുണ്ട്. ഈ യന്ത്രം മറ്റാരെങ്കിലും നിര്മിക്കുന്നുണ്ടോ എന്ന് അറിയില്ല; വയനാട്ടില്‍ ആരോ ചെയ്തു, പക്ഷേ, അതിന് ശബ്ദശല്യം ഉണ്ടായതായി കേട്ടു എന്ന് സന്തോഷ് പറയുന്നു. ഇത്തരത്തില്‍ നാട്ടിന്‍പുറത്ത് നടത്തുന്ന നിര്‍മാണങ്ങള്‍ വലിയ വ്യവസായ സംരംഭമാക്കാന്‍ സന്തോഷിനെപ്പോലുള്ളവര്ക്ക് പല അധികാരികളുടേയും സഹായമാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: