Categories: Kerala

തിരുവനന്തപുരത്തെ ലോകനിലവാരത്തിലുള്ള നഗരമാക്കി മാറ്റാന്‍ രാജീവിന് സാധിക്കും: അല്‍ഫോണ്‍സ് കണ്ണന്താനം

എംപിയാകാന്‍ അനുയോജ്യനും മന്ത്രിയായി കഴിവ് തെളിയിച്ച ആളുമാണ്. തീരദേശത്തെ ജനങ്ങളുടെ ദുരിതങ്ങള്‍ മാറ്റുന്നതിനുള്ള പദ്ധതികള്‍ ഇപ്പോള്‍ത്തന്നെ രാജീവ് ചന്ദ്രശേഖര്‍ തയ്യാറാക്കിയിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

Published by

തിരുവനന്തപുരം: തിരുവനന്തപുരത്തെ ലോകനിലവാരത്തിലുള്ള നഗരമാക്കി മാറ്റാന്‍ കഴിവുള്ള ആളാണ് രാജീവ് ചന്ദ്രശേഖറെന്ന് മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പറയുന്ന കാര്യങ്ങള്‍ ചെയ്യുന്ന മനുഷ്യനാണ് അദ്ദേഹം. എംപിയാകാന്‍ അനുയോജ്യനും മന്ത്രിയായി കഴിവ് തെളിയിച്ച ആളുമാണ്. തീരദേശത്തെ ജനങ്ങളുടെ ദുരിതങ്ങള്‍ മാറ്റുന്നതിനുള്ള പദ്ധതികള്‍ ഇപ്പോള്‍ത്തന്നെ രാജീവ് ചന്ദ്രശേഖര്‍ തയ്യാറാക്കിയിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു. ബിജെപി സംസ്ഥാന കാര്യാലയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നതും മികച്ചതുമായ ഡിജിറ്റല്‍ പേയ്‌മെന്റ് സിസ്റ്റമാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയുടെ ഡിജിറ്റല്‍ പേ സംവിധാനം ലോകരാജ്യങ്ങള്‍ ഏറ്റെടുക്കുകയാണ്. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികേന്ദ്രം കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍. രാജ്യത്തെ ആദ്യത്തെ ഐടി പാര്‍ക്കായ തിരുവനന്തപുരം ഇന്ന് പതിമൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതിനെല്ലാം മാറ്റം വരുത്താന്‍ രാജീവ് ചന്ദ്രശേഖറിന് കഴിയും.

തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുഃഖകരമാണ്. ഇത് മനസ്സിലാക്കിയ രാജീവ് ചന്ദ്രശേഖര്‍ അവര്‍ക്കാവശ്യമായ സമഗ്ര പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. കടല്‍ഭിത്തി നിര്‍മ്മാണം, സഹകരണ പ്രസ്ഥാനങ്ങള്‍ വഴി ബോട്ടുകളും വലകളും നല്‍കുക, തൊഴിലാളികള്‍ക്ക് വീട് തുടങ്ങി വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാര തകര്‍ച്ചയും തൊഴിലില്ലായ്മയും കാരണം വിദ്യാര്‍ത്ഥികളും യുവാക്കളും വിദേശത്തേക്ക് പോവുകയാണ്. അവരാരും ഇവിടേക്ക് തിരിച്ചുവരാന്‍ പോകുന്നില്ല. വരുംകാലത്ത് കേരളം വൃദ്ധസദനമായി മാറും. അതുണ്ടാകാതിരിക്കാന്‍ ഇവിടെ തൊഴില്‍ സംരംഭങ്ങള്‍ ഉണ്ടാകണം. രാജീവ് ചന്ദ്രശേഖര്‍ വന്നാല്‍ തൊഴിലിനുള്ള സ്‌കില്ലിങ് നടക്കും ഐടി വ്യവസായങ്ങള്‍ വരും. വിദേശത്തുനിന്നും ആള്‍ക്കാര്‍ ഇങ്ങോട്ടുവരും. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന കാര്യക്ഷമതയുള്ള ഒരാളെയാണ് എംപിയായി തെരഞ്ഞെടുക്കേണ്ടതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക